പൂക്കോട്ടുംപാടത്ത് സെവൻസ് ഫുട്ബാൾ ഗാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്
മലപ്പുറം: മലപ്പുറത്ത് പൂക്കോട്ടുംപാടത്ത് ആയിരക്കണക്കിനുപേർ പങ്കെടുത്ത സെവൻസ് ഫുട്ബാൾ ഗാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരെ വണ്ടൂർ സ്വകാര്യആശുപത്രിയിലും നിലമ്പൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗ്രാമപഞ്ചായത്തിന്റെയും പൊലീസിന്റെയും അനുമതിയില്ലായാണ് ടൂർണമെന്റ് നടത്തിയതെന്നാണ് സൂചന.

പരുക്കേറ്റ പത്തോളംപേരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ വണ്ടൂരിലേക്കും, പെരിന്തൽമണ്ണയിലേക്കും കൊണ്ടുപോയി. ഫുട്ബോൾ മത്സരത്തിനായി താൽകാലികമായി കമുകുകൊണ്ടും മുളകൊണ്ടും നിർമ്മിച്ച സ്റ്റേഡിയത്തിന്റെ ഗ്യാലറിയാണ് തകർന്നുവീണത്.
കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ പെയ്ത മഴയും ഗാലറിയുടെ അപകടത്തിന് കാരണമായതായാണ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം മഴ കാരണം മാറ്റിയ മത്സരമാണ് ഇന്ന് പൂക്കോട്ടും പാടത്ത് കെട്ടിയുണ്ടാക്കിയ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്നത്. കളി കാണാനായി ആയിരത്തോളം പേരാണ് സ്റ്റേഡിയത്തിലെത്തിയത്. ഭാരം കൂടിയതോടെ മുള കൊണ്ടുണ്ടാക്കിയ സ്റ്റേഡിയത്തിന്റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. ആരുടേയും പരുക്ക് ഗുരുതരമല്ല. കളി പുനരാരംഭിച്ചു.
മലപ്പുറത്ത് നേരത്തെയും സമാനമായ സംഭവങ്ങളുണ്ടായിരുന്നു. കഴിഞ്ഞ മാസം വണ്ടൂരിനടുത്ത് പൂങ്ങോട് ഫുട്ബോൾ ഗ്രൗണ്ടിലെ ഗ്യാലറി തകർന്ന് വീണ് നൂറോളം പേർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ടൂർണമെന്റ് കമ്മിറ്റിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്ന് ആയിരത്തോളം പേർക്ക് സൗകര്യമുള്ള ഗ്രൗണ്ടിൽ ഏഴായിരത്തോളം ആളുകളെയാണ് കളി കാണാൻ കയറ്റിയിരുന്നത്. മതിയായ സുരക്ഷിത്വമൊരുക്കാതിരുന്ന സംഘാടകർക്കെതിരെ കാളികാവ് പൊലീസ് കേസെടുക്കുകയായിരുന്നു.