മലപ്പുറം ജില്ലയിൽ കൂടുതൽ പ്ലസ് ടു സീറ്റുകൾ അനുവദിക്കണം; സുപ്രീംകോടതിയിൽ ഹരജി

ന്യൂഡൽഹി: മലപ്പുറം ജില്ലയിൽ കൂടുതൽ പ്ലസ് ടു സീറ്റുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. മുന്നിയൂർ ഹയർസെക്കണ്ടറി സ്‌കൂളാണ് അപ്പീലുമായി സുപ്രീംകോടതിയിലെത്തിയത്. ജില്ലയിൽ പ്ലസ് ടുവിന് കുട്ടികൾക്ക് പഠിക്കാൻ സീറ്റ് തികയുന്നില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വർഷം മലപ്പുറം ജില്ലയിൽ 71,625 വിദ്യാർഥികൾ പ്ലസ് ടു ഉപരിപഠനത്തിനായി യോഗ്യത നേടിയെങ്കിലും വി.എച്ച്.എസ്.സി, പോളിടെക്‌നിക്, പ്ലസ് ടു തുടങ്ങി നിരവധി കോഴ്‌സുകളിലെ പ്രവേശനം കണക്കാക്കിയാലും 62,000 വിദ്യാർഥികൾക്ക് മാത്രമാണ് സീറ്റ് ലഭിച്ചത്. പതിനായിരത്തിനടുത്ത് വിദ്യാർഥികൾ ഉപരിപഠനത്തിനായി സ്വകാര്യ സ്ഥാപനങ്ങളെയാണ് ആശ്രയിച്ചതെന്ന് ഹരജിയിൽ പറയുന്നു.

കേരളത്തിലെ പല ജില്ലകളിലും പ്ലസ് ടു സീറ്റുകൾ ഒഴിഞ്ഞ് കിടക്കുകയാണെന്നും എന്നാൽ, മലപ്പുറം ജില്ലയിലെ സ്ഥിതി മറിച്ചാണെന്നും ഹരജിയിൽ വ്യക്തമാക്കുന്നു. സീറ്റ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുന്നിയൂർ സ്‌കൂൾ മുമ്പ് ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. സിംഗിൾ ബെഞ്ച് മുന്നിയൂർ സ്‌കൂളിന് പുതിയ ബാച്ചുകൾ അനുവദിക്കണമെന്ന തീരുമാനം എടുത്തിരുന്നെങ്കിലും ഡിവിഷൻ ബെഞ്ച് ഇത് തള്ളുകയായിരുന്നു. ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് മുന്നിയൂർ സ്‌കൂൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.