പൊലീസ് സേനയുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി നിയമസഭയില്‍ നോട്ടീസ്; ആരോപണങ്ങള്‍ ആശ്ചര്യപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി

 

കേരളത്തിലെ ക്രമസമാധാന നില കാക്കാന്‍ പൊലീസ് സേനയ്ക്കാകുന്നില്ലെന്ന് നിയമസഭയില്‍ അടിയന്തര പ്രമേയം. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി സഭാ നടപടികള്‍ നിര്‍ത്തിവക്കണമെന്ന പ്രമേയം പരിഗണനയ്‌ക്കെടുക്കണമെന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.കെ ബഷീര്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി കാപ്പന്‍, കെ കെ രമ എന്നിവരാണ് നോട്ടീസ് നല്‍കിയത്.

 

പൊലീസിനെതിരെയുള്ള ആരോപണങ്ങള്‍ ആശ്ചര്യപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. കേരളത്തിലെ സാഹചര്യം അറിയുന്ന ഒരാളും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കില്ല. കേരളത്തിലെ പൊലീസ് സേനയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ട നിലയിലാണെന്ന് ഇന്ത്യയാകെ അറിയാം. സേനയിലെ അഴിമതിയെ കുറിച്ച് നടത്തിയ റിപ്പോര്‍ട്ടില്‍ കേരള പൊലീസിന് മികവിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

സേനയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പേര്‍ക്ക് അവാര്‍ഡുകളും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നത്. അന്വേഷണം കാര്യക്ഷമമല്ലെന്നോ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടെന്നോ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കും പറയാന്‍ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

പൊതുശ്രദ്ധ നേടിയ കേസുകളില്‍ പ്രതികളെ പിടികൂടാനും സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാനും പൊലീസിന് കഴിഞ്ഞിട്ടുണ്ട്. ഈയടുത്ത് ശ്രദ്ധ നേടിയ ഉത്ര വധക്കേസ് , ഷാരോണ്‍ കേസ്, നരബലി കേസ് എന്നിവയിലൊക്കെ കൃത്യമായി അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് സേനയുടെ മികവായി മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.