ഖത്തറിലേത് തന്റെ അവസാന ലോകകപ്പ്; പ്രഖ്യാപിച്ച് മെസ്സി

ഖത്തറിലേത് തന്റെ അവസാന ലോകകപ്പെന്ന് മെസ്സി. ‘അടുത്ത ലോകകപ്പിന് നാല് വർഷം കൂടിയുണ്ട്. അത് സാധ്യമാകുമെന്ന് തോന്നുന്നില്ല. അർജന്റീന ലോകകപ്പ് ഫൈനലിൽ എത്തിയതിൽ ഏറെ സന്തോഷമുണ്ട്’- മെസി പറഞ്ഞു.

ആദ്യ മത്സരത്തിൽ സൗദിയോട് പരാജയപ്പെട്ടത് തിരിച്ചടിയായി. പക്ഷെ എത്രത്തോളം കരുത്തരാണ് അർജന്റീനയെന്ന് തെളിയിച്ചെന്ന് ലയണൽ മെസി പറഞ്ഞു. അർജന്റീനിയൻ വാർത്ത ഏജൻസിയായ ഡയറോ ഡിപ്പോർട്ടിവോയോടായിരുന്നു മെസിയുടെ പ്രതികരണം.

ഇന്നലെ ഫുട്‌ബോൾ മാന്ത്രികൻ ലയണൽ മെസ്സി ഒരിക്കൽ കൂടി അർജന്റീനയെ ലോകകപ്പ് ഫൈനലിൽ എത്തിച്ചു. ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് മെസ്സിപ്പട പരാജയപ്പെടുത്തി. 2014ന് ശേഷം ആദ്യമായാണ് അർജന്റീന ലോകകപ്പ് ഫൈനലിൽ എത്തുന്നത്.

ലുസൈൽ സ്റ്റേഡിയത്തിലെ പച്ച പുൽ മൈതാനിയിൽ നിന്ന് മെസ്സി മടങ്ങുന്നത് തനിക്ക് മാത്രം അവകാശപ്പെട്ട ഒരു പിടി നേട്ടങ്ങൾ ഒപ്പം കൂട്ടിയാണ്. 11 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിൽ അർജന്റീനയുടെ ഏറ്റവും ഉയർന്ന ഗോൾ സ്‌കോററായി മാറിയിരിക്കുകയാണ് മെസ്സി. ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ 10 ഗോളുകളുടെ റെക്കോർഡാണ് അദ്ദേഹം തകർത്തത്. കൂടാതെ ഈ ലോകകപ്പിൽ മെസ്സി നേടുന്ന അഞ്ചാം ഗോൾകൂടിയാണിത്. ഖത്തറിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഫ്രാൻസിന്റെ എംബാപ്പെയ്ക്കൊപ്പവും മെസ്സിയെത്തി.

 

ഡിസംബർ 18ന് നടക്കുന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനോ മൊറോക്കോയ്ക്കോ എതിരെയാണ് അർജന്റീനയുടെ കലാശപ്പോര്. ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന ജർമനിയുടെ ലോതർ മത്തൗസിലിന്റെ റെക്കോർഡിനൊപ്പമെത്താൻ മെസ്സിക്ക് കഴിഞ്ഞു. ഡിസംബർ 18 ലെ ഫൈനൽ മത്സരത്തിനിറങ്ങുമ്പോൾ ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിക്കുന്ന താരമെന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കും. മാത്രമല്ല ഒരു ലോകകപ്പിൽ അഞ്ച് ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരൻ കൂടിയാണ് മെസ്സി ഇപ്പോൾ. ഖത്തറിൽ അഞ്ച് ഗോളുകൾ നേടുകയും മൂന്ന് ഗോളുകൾക്ക് അസിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതോടെ 1966 ന് ശേഷം, ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടിയ കളിക്കാരുടെ പട്ടികയിൽ മെസ്സിയും ചേർന്നു.