കാര്യവട്ടത്ത് കാണികൾ കുറഞ്ഞതിൽ ആശങ്ക അറിയിച്ച് ബിസിസിഐ; ദ്രാവിഡ് കാരണം അന്വേഷിച്ചെന്ന് കെസിഎ

 

 

കാര്യവട്ടത്ത് നടന്ന ഇന്ത്യ – ശ്രീലങ്ക ഏകദിന മത്സരത്തിലെ ആളൊഴിഞ്ഞ ഗ്യാലറിയിൽ ആശങ്ക അറിയിച്ച് ബിസിസിഐ. പരിശീലകൻ രാഹുൽ ദ്രാവിഡ് കാരണം അന്വേഷിച്ചു എന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ജയേഷ് ജോർജ് പ്രതികരിച്ചു.

വിവാദങ്ങൾക്കപ്പുറം അനിഷ്ട സംഭവങ്ങളുണ്ടാവാതെ മത്സരം നടത്താൻ കഴിഞ്ഞു. അത് വലിയ നേട്ടമാണെന്ന് ജയേഷ് ജോർജ് പറഞ്ഞു. നല്ല സ്കോർ വന്നു. റെക്കോർഡുകൾ പിറന്നു. വന്ന കാണികൾ സന്തോഷത്തോടെ പോയി. ടീം ഹാപ്പിയാണ്. കഴിഞ്ഞ വർഷത്തേതിനെക്കാൾ ടിക്കറ്റ് നിരക്ക് കുറവായിരുന്നു. സാധാരണക്കാരെ ബാധിക്കാത്ത തരത്തിലാണ് ടിക്കറ്റ് നിരക്ക് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

 

160,201 പേരാണ് ആകെ കളി കാണാൻ ഗ്രീൻഫീൽഡിൽ ഉണ്ടായിരുന്നത്. അതിൽ തന്നെ 6000ലധികം പേരാണ് ടിക്കറ്റ് പണം മുടക്കി വാങ്ങി കളി കാണാനെത്തിയത്. ഇത് കെസിഎയ്ക്ക് കനത്ത തിരിച്ചടിയാണ്. ഏകദിന ലോകകപ്പിലേക്ക് മാസങ്ങൾ മാത്രം അവശേഷിക്കെ കാര്യവട്ടം ചില മത്സരങ്ങൾക്കായി പരിഗണിക്കപ്പെടാൻ സാധ്യത നിലനിന്നിരുന്നു. കാണികൾ കുറഞ്ഞതോടെ അതും കേരളത്തിനു നഷ്ടമായേക്കും.

 

മത്സരത്തിൽ ഇന്ത്യ ഐതിഹാസികം വിജയം നേടിയിരുന്നു. പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ 317 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തുവിട്ടത്. ഇന്ത്യ ഉയർത്തിയ 391 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കയുടെ പോരാട്ടം 22-ാം ഓവറിൽ 73 റൺസിന് അവസാനിക്കുകയായിരുന്നു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മാർജിനിലുള്ള വിജയമാണ് ലങ്കയ്ക്കെതിരെ ഇന്ത്യ നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി. ഇന്ത്യക്കായി വിരാട് കോലി (166), ശുഭ്മൻ ഗിൽ (116) എന്നിവർ ബാറ്റിംഗിലും മുഹമ്മദ് സിറാജ് (10 ഓവറിൽ 32 റൺസ് വഴങ്ങി 4 വിക്കറ്റും ഒരു റണ്ണൗട്ടും) ബൗളിംഗിലും തിളങ്ങി.

 

ഏകദിനത്തിൽ അയർലൻഡിനെതിരെ ന്യൂസിലൻഡ് നേടിയ 290 റൺസ് വിജയമെന്ന റെക്കോർഡാണ് ഇന്ത്യ തിരുത്തിയത്. ലങ്കൻ ബാറ്റ്സ്മാൻമാർ ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിൽ തകർന്ന് തരിപ്പണമായി. ഇന്ത്യ ഉയർത്തിയ പടുകൂറ്റൻ സ്കോർ പിന്തുടർന്ന ലങ്കൻ നിരയിൽ നുവാനിദോ ഫെർണാഡോ, ദസുൻ ശാനക, കസുൻ രാജിത എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.