സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള കൂടുതൽ ചാറ്റുകൾ പുറത്ത്; റെഡ് ക്രസന്റ് സർക്കാരിന് നൽകിയ കത്ത് ശിവശങ്കറിന്റേത്

സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള വാട്ട്സാപ്പ് ചാറ്റുകൾ പുറത്ത്. യുഎഇയിലെ റെഡ് ക്രെസന്റിന്റെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവരുന്നതിനെപ്പറ്റിയായിരുന്നു ചാറ്റ്. 2019 സെപ്റ്റംബറിലെ വാട്‌സ്ആപ് ചാറ്റാണിത്. സർക്കാരിന് റെഡ് ക്രെസെന്റ് നൽകേണ്ട കത്തിന്റെ മാതൃക എം ശിവശങ്കർ നൽകി.

കോൺസുലേറ്റിന്റെ കത്ത് കൂടി ചേർത്ത് മുഖ്യമന്ത്രിക്ക് നൽകാൻ ശിവശങ്കർ നിർദേശിച്ചു. ഇരു കത്തുകളും തയ്യാറാക്കി തനിക്ക് കൈമാറാനും എം ശിവശങ്കർ ആവശ്യപ്പെടുന്നതും ചാറ്റിലുണ്ട്. ആവശ്യമെങ്കിൽ സി രവീന്ദ്രനെ വിളിക്കാൻ സ്വപ്നയോട് പറയുന്നതും സംഭാഷണത്തിലുണ്ട്. ലൈഫ് മിഷൻ ഇടപാടിൽ യുഎഇ റെഡ്ക്രസന്റിനെ എത്തിക്കാൻ ശിവശങ്കർ ആസൂത്രിത നീക്കം നടത്തിയെന്ന നിലയിലാണ് ഇഡിയും സി ബി ഐയും ഈ ചാറ്റിനെ കാണുന്നത്.

ശിവശങ്കറിന്റെയും സ്വപ്നയുടെയും ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്നാണ് ഇഡി ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ലഭിച്ചത്. ഒരു ദിവസം ഉച്ചയ്ക്ക് 1.32 ന് ശേഷം നടത്തിയ ചാറ്റുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.തന്റെയും സ്വപ്നയുടെയും പേരിലുള്ള ലോക്കർ സ്വപ്ന തുറന്നപ്പോഴെല്ലാം വിവരം ശിവശങ്കറിനെ അറിയിച്ചിട്ടുണ്ടെന്ന് ഇന്നലെ ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്.