എസ്എഫ്ഐക്കാരിയെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം മർദിച്ച ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കി

എസ്എഫ്ഐക്കാരിയെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം മർദിച്ച ഡിവൈഎഫ്ഐ നേതാവിനെ പാർട്ടി പുറത്താക്കി. എസ്എഫ്ഐ ഏരിയാ പ്രസിഡൻ്റ് ചിന്നുവിനെ ആക്രമിച്ച ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹി അമ്പാടി ഉണ്ണിയെയാണ് പാർട്ടി പുറത്താക്കിയത്. തലയ്ക്കും ശരീരത്തും മുറിവേറ്റ ചിന്നുവിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ്എഫ്ഐയുടെ മുൻ ഏരിയ പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ അമ്പാടി ഉണ്ണിക്കെതിരെയാണ് ഡിവൈഎഫ്ഐ നടപടിയെടുത്തത്. ഇദ്ദേഹത്തിന് എതിരായ തുടർനടപടികൾ നാളെ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ നേതൃ യോഗത്തിലാകും തീരുമാനിക്കുക.

ഇന്ന് വൈകീട്ട് സുഹൃത്ത് വിഷ്ണുവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന ചിന്നുവിനെ അമ്പാടി ഉണ്ണി വണ്ടിയിടിച്ച് വീഴ്ത്തുകകയിരുന്നു. തുടർന്ന്‌ അമ്പാടി ഉണ്ണിയും കൂടെയുണ്ടായിരുന്ന നാല് പേരും ചേർന്ന് വിദ്യാർത്ഥിനിയെ മർദിക്കുകയായിരുന്നു. മർദിക്കുന്നതിനിടെ ചിന്നുവിന് അപസ്മാരം ഉണ്ടാവുകയും ചെയ്തിരുന്നു. ആക്രമണത്തിനിരയായ ചിന്നു കേരള സർവകലാശാല യൂണിയൻ വൈസ് ചെയർമാനാണ്.

പൊലീസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് അമ്പാടി ഉണ്ണിയും ചിന്നുവും മുൻപ് സൗഹൃദത്തിൽ ആയിരുന്നു. പിന്നീട് ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായി. തുടർന്ന്‌, അമ്പാടി ഉണ്ണിയിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടാകുന്നു എന്ന് ചൂണ്ടി കാണിച്ച് ചിന്നുവും ഏതാനും പെൺകുട്ടികളും സിപിഐഎം ഏരിയ നേതൃത്വത്തിനും ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിക്കും പരാതി നൽകിയിരുന്നു. പരാതിയിൽ ഡിവൈഎഫ്ഐ കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇന്നലെ കമ്മീഷൻ റിപ്പോർട്ടും സമർപ്പിച്ചിരുന്നു.