പൂക്കിപ്പറമ്പ് ദുരന്തത്തിന് 22 വർഷം;  നടുക്കുന്ന ഓർമ്മ ദിനത്തിൽ ജോയിന്റ് ആർ ടി ഒ യുടെ നേതൃത്വത്തിൽ ബോധവൽക്കരണം

44 പേരുടെ ജീവനുകളെടുത്ത് കേരളത്തെ നടുക്കിയ പൂക്കിപറമ്പ് ദുരന്തത്തിന് ഇന്നേക്ക് 22 വർഷം പൂർത്തിയാകുന്നു. ദുരന്തം തീര്‍ത്ത ഭീതിയുടെയും ദുഖത്തിന്റെയും ഓര്‍മ്മകള്‍ അപകട സ്ഥലത്തെത്തിയും, വിവിധ ബസ് സ്റ്റാൻഡുകളിലെത്തിയും ഡ്രൈവർമാരിലും യാത്രക്കാരിലുമെത്തിച്ച് സുരക്ഷിത യാത്രക്കായി ബോധവൽക്കരണം നൽകുകയാണ് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ.

പൂക്കിപ്പറമ്പില്‍ അപകടം നടന്ന സ്ഥലത്തും സമീപപ്രദേശത്തെ സ്കൂളുകളിലും പൊതുജനങ്ങൾക്കും ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കുമായാണ് ബോധവത്ക്കരണം നല്‍കിയത്. ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ ദുരന്തത്തിന് സാക്ഷിയായവരെയും, ഡ്രൈവർമാരെയും ചേർത്ത് നിർത്തിക്കൊണ്ട് വേദനിക്കുന്ന ഓർമ്മകൾ അനുസ്മരിച്ചു കൊണ്ടുള്ള പരിപാടി ശ്രദ്ധേയമായി.

അപകടത്തിൽ പെടുന്നവർക്ക് രക്ഷാകരങ്ങളമായി എത്തുന്നവർക്ക് എതിരെ ഉണ്ടായിരുന്ന നിയമത്തിന്റെ നൂലാമാലകൾ ഉണ്ടാവിവില്ലെന്ന് കാണിക്കുന്ന ബോർഡുകളും സ്ഥാപിച്ചു. ദേശീയ സംസ്ഥാനപാതിലെ പ്രധാന അപകട മേഖലകളിലും, സ്കൂൾ കോളേജ് പരിസരങ്ങളിലും, ബസ് സ്റ്റാൻഡ് പരിസരങ്ങളിലുംമാണ് ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചത്.

 

2001 മാര്‍ച്ച് 11നാണ്

കുത്തിനിറച്ച യാത്രക്കാരുമായി ഗുരുവായൂരില്‍ നിന്നും തലശ്ശേരിയിലേക്ക് പോകുന്ന പ്രണവം എന്ന സ്വകാര്യ ബസ്സ് പൂക്കിപറമ്പിൽ വെച്ച് കാറിലിടിച്ച് മറിഞ്ഞ ശേഷം കത്തിയമര്‍ന്നത്.

44പേര്‍ കത്തിക്കരിഞ്ഞ സംഭവം ഇന്നും വേദനയോടെയാണ് എല്ലാവരും ഓർക്കുന്നത്. അപകടത്തിന്റെ നേര്‍ക്കാഴ്ചകള്‍ ദൃശ്യങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും യാത്രക്കാരിലും ബസ്സ് ജീവനക്കാരിലും എത്തിച്ച് സുരക്ഷിതയാത്രയുടെ അവബോധം സൃഷ്ടിച്ചാണ് മോട്ടോര്‍ വാഹനവകുപ്പ് ബോധവത്ക്കരണം സംഘടിപ്പിച്ചത്. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ അനുസ്മരണ പരിപാടിയിലും ബോധവൽക്കരണ ക്ലാസിലും പങ്കെടുത്തു.

 

റോഡ് സുരക്ഷാ സന്ദേശങ്ങള്‍,ലെയിൽ ട്രാഫിക്കിന്റെ പ്രാധാന്യം, സീബ്ര ലൈനിലെ അവകാശം എന്നിവ വ്യകതമാക്കിയ ലഘുലേഖകകളും വിതരണം ചെയ്തു. ആശ്രദ്ധപരമായ ഡ്രൈവിംഗ്, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്,അമിത വേഗത തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്താന്‍ ബസ്സ് യാത്രക്കാരോട് ആവശ്യപ്പെട്ടു.

തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ എം പി അബ്ദുൽ സുബൈർ ബോധവൽക്കരണ ക്ലാസും അനുസ്മരണ ചടങ്ങും ഉദ്ഘാടനം ചെയ്തു. എം വി ഐ സി കെ സുൽഫിക്കർ റോഡ് സുരക്ഷാ ക്ലാസും, റോഡ് സുരക്ഷാ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി അനൂപ് മോഹൻ, എ എം വി ഐമാരായ കൂടമംഗലത്ത് സന്തോഷ് കുമാർ, കെ അശോക് കുമാർ, എസ് ജി ജെസി മങ്ങാട്ട് ഷൗക്കത്തലി എന്നിവർ സംസാരിച്ചു.