10 വയസുകാരിയെ വീട്ടിലെത്തിച്ച്‌ പീഡനം, മിഠായിക്ക് 10 രൂപ നല്‍കി ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ടു, അറസ്റ്റ്

വടകര: പത്ത് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്കൻ അറസ്റ്റില്‍. കക്കട്ടിയില്‍ സജീര്‍ മൻസില്‍ അബ്ദുള്‍റസാഖിനെയാണ് (61) വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

കളിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇയാളുടെ ഭാര്യയും മകളും പുറത്തുപോയ നേരത്താണ് അതിക്രമം.

പീഡനത്തെ തുടര്‍ന്ന് കരഞ്ഞ പെണ്‍കുട്ടിക്ക് പത്ത് രൂപ കൊടുത്ത് മിഠായി വാങ്ങിക്കോളാനും ആരോടും പറയരുതെന്നു ഭീഷണിപ്പെടുത്തിയുമാണ് ഇയാള്‍ പറഞ്ഞയച്ചത്. പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞതിനു പിന്നാലെ നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വടകര പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇയാള്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു.

അതേസമയം, കണ്ണൂര്‍ചെറുകുന്നില്‍ പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍. പൂങ്കാവിലെ ഇസ്മയിലിനെയാണ് പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ കഴിഞ്ഞ ആറ് മാസത്തിനിടെ പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടി തന്നെയാണ് പീഡന വിവരം വെളിപ്പെടുത്തിയത്. പിതാവിന്‍റെ ഫോണിലാണ് കുട്ടി സ്നാപ് ചാറ്റ് ഉപയോഗിച്ചിരുന്നത്. ഇസ്മായിലിന് 24 വയസാണ് പ്രായം. ഞായറാഴ്ച രാത്രി പരിയാരം എസ് ഐ പി സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലാണ് ഇസ്മയിലിനെ കസ്റ്റഡിയിലെടുത്തത്. പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചതെന്നാണ് പരാതി.