ചെന്നൈയില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി ദൃശ്യം വാട്സ് ആപ് സ്റ്റാറ്റസ് ആക്കി; യുവാവ് അറസ്റ്റില്‍

ചെന്നൈ: മലയാളി നഴ്സിങ് വിദ്യാര്‍ഥിനിയെ കഴുത്തു ഞെരിച്ചുകൊന്ന യുവാവ് അറസ്റ്റില്‍. കൊല്ലം സ്വദേശിയായ ബദറുദ്ദീന്റെ മകള്‍ ഫൗസിയ(20) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ കാമുകനായ കൊല്ലം സ്വദേശി എം.ആഷിഖിനെ(20)പൊലീസ് അറസ്റ്റ് ചെയ്തു.

ഹോട്ടല്‍മുറിയില്‍ വെച്ച്‌ വിദ്യാര്‍ഥിനിടെയ കഴുത്തുഞെരിച്ചു കൊല്ലുന്ന ദൃശ്യം പകര്‍ത്തിയ യുവാവ് വാട്സ് ആപ് സ്റ്റാറ്റസ് ആക്കിയിരുന്നു. ഇത് കണ്ട് ഭയന്ന സുഹൃത്തുക്കളാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് സംഘം ഹോട്ടലിലെത്തി ആഷിഖിനെ അറസ്റ്റ് ചെയ്തു. ഫൗസിയയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ക്രോംപെട്ട് ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ചെന്നൈ ക്രോംപെട്ടിലെ ബാലാജി മെഡിക്കല്‍ കോളജില്‍ രണ്ടാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനിയാണ് ഫൗസിയ. പ്രണയത്തിലായിരുന്ന ഇരുവരും പ്രായപൂര്‍ത്തിയാകും മുമ്ബ് വിവാഹിതരായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ കുഞ്ഞ് മൈസൂരിലെ ആശ്രമത്തില്‍ കഴിയുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാതെ വിവാഹം കഴിച്ചതിനാല്‍ ആഷിഖിനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം ഫൗസിയ കാണാൻ ചെന്നൈയില്‍ താമസിക്കുകയായിരുന്നു. ആഷിഖിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതിനെ ചൊല്ലി ഇരുവരും ഹോട്ടലില്‍ വെച്ച്‌ വഴക്കുണ്ടാക്കിയെന്നും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഒറ്റക്കല്‍ ഗവ. ഹയര്‍സെക്കൻഡറി സ്കൂളില്‍ പഠിക്കുമ്ബോഴാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്.