സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനവുമായി ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

തിരുവനന്തപുരം: മലബാറില്‍ തുടരുന്ന പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്കിടെ മലപ്പുറം പരപ്പനങ്ങാടിയില്‍ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി ഹാദി റുഷ്ദ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചും ആവശ്യമായ പുതിയ ബാച്ചുകള്‍ അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ടും സംസ്ഥാനത്ത് വെള്ളിയാഴ്ച വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് കെ.എം.ഷെഫ്റിൻ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാർഥിനിയുടെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമാണ്. ഇനിയൊരു ഹാദി റുഷ്ദ കേരളത്തില്‍ ഉണ്ടാകരുത്. അതിന് പുതിയ ബാച്ചുകള്‍ അനുവദിച്ച്‌ ഉത്തരവിറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്ലസ് വണ്‍ അലോട്ട്മെന്‍റ് പ്രക്രിയ ആരംഭിച്ച ശേഷവും മലബാർ ജില്ലകളില്‍ ഹയർ സെക്കൻഡറി സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുകയാണെന്ന് ഫ്രറ്റേണിറ്റി ചൂണ്ടിക്കാട്ടി. മലബാർ ജില്ലകളില്‍ ഈ വർഷം പ്ലസ് വണ്ണിന് അപേക്ഷിച്ചിട്ടുള്ളവർ 2,46,086 വിദ്യാർഥികളാണ്. ജൂണ്‍ 11ന് വൈകീട്ട് പ്രസിദ്ധീകരിച്ച രണ്ടാം അലോട്ട്മെന്‍റിന് ശേഷം 1,27,181 വിദ്യാർഥികള്‍ക്ക് മലബാറില്‍ സീറ്റ് ലഭിച്ചിട്ടില്ല. മലബാർ ജില്ലകളില്‍ ബാക്കി ലഭ്യമായിട്ടുള്ള 42,641 സീറ്റുകളിലേക്ക് കൂടി ഇനി പ്രവേശനം ലഭിച്ചാലും 84,540 വിദ്യാർഥികള്‍ പുറത്തു നില്‍ക്കേണ്ടിവരും.

മലബാർ ജില്ലകളില്‍ ആയിരക്കണക്കിന് സീറ്റുകള്‍ ബാക്കിയാണെന്ന നുണ പ്രചാരണം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയില്‍ നടത്തിയ അതേ ദിവസമാണ് മലപ്പുറത്ത് വിദ്യാർഥിനിയുടെ ആത്മഹത്യയുണ്ടാകുന്നത്. സർക്കാർ സ്പോണ്‍സേർഡ് സ്ഥാപനവല്‍കൃത കൊലപാതകമാണിത്. സർക്കാറിന്‍റെ വിദ്യാഭ്യാസ വിവേചന നയത്തിന്‍റെ രക്തസാക്ഷിയാണ് ഹാദി റുഷ്‌ദ. നാളിതു വരെയുള്ള മലബാർ വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങള്‍ക്ക് വർഗീയ ചാപ്പ നല്‍കിയവരും അതിനെ പൈശാചികവല്‍ക്കരിച്ചവരും ഹാദി റുഷ്‌ദയുടെ വ്യവസ്ഥാപിത കൊലപാതകത്തിന്‍റെ കൂട്ടുപ്രതികളാണ്.

ഹാദി റുഷ്ദയുടെ രക്തസാക്ഷിത്വം മലബാർ വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങളെ കൂടുതല്‍ ജനകീയവും കരുത്തുറ്റതുമാക്കുമെന്ന് നേതാക്കള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി. തഷ്രീഫ്, ആദില്‍ അബ്ദുറഹീം, ജില്ല പ്രസിഡൻ്റ് അലി സവാദ് എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.