സ്പാ ആക്രമണം; സുരക്ഷക്കെത്തിയ ഗുണ്ടകള്‍ വില്ലന്മാരായി, ആയുധങ്ങള്‍ ഒളിപ്പിച്ചത് കുറ്റിക്കാട്ടില്‍, ട്വിസ്റ്റ്

കൊച്ചി: കൊച്ചി സ്പാ ആക്രമണ കേസിലെ പ്രതികളുമായി പൊലീസ് നടത്തിയ തെളിവെടുപ്പില്‍ മാരകായുധങ്ങള്‍ കണ്ടെത്തി. ആക്രമണത്തിന് പിന്നാലെ കുറ്റിക്കാട്ടിലാണ് പ്രതികള്‍ ആയുധങ്ങള്‍ ഒളിപ്പിച്ചത്.മദ്യലഹരിയില്‍ പ്രതികള്‍ ജീവനക്കാരിയെ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി ആറ് ലക്ഷം രൂപയുടെ സാധനങ്ങളാണ് കവർന്നത്. കഴിഞ്ഞ പതിനാറാം തീയതിയാണ് സംഭവം. പുല്ലേപ്പടി കത്രിക്കടവ് റോഡിലെ സ്പായില്‍ വനിത ജീവനക്കാരിയെ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി 6 ലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രതികള്‍ കവർന്നത്.

സ്പാ ഉടമയുടെ പരാതിയില്‍ കേസെടുത്ത നോർത്ത് പൊലീസ് അതിക്രമം നടത്തിയ തൃശൂർ സ്വദേശികളായ ആകാശ്, രാകേഷ്, സിയാദ്, നിഖില്‍ എന്നിവരെ തൃശൂരിലെ ഇവരുടെ താവളത്തില്‍ നിന്ന് സാഹസികമായി അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണിവരെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് നോർത്ത് സിഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ തെളിവെടുപ്പിലാണ് നഗരത്തിലെ കുറ്റിക്കാട്ടില്‍ പ്രതികള്‍ ആയുധങ്ങള്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്.

കൊച്ചിയിലെ ഗുണ്ട സംഘത്തിന്‍റെ പിരിവില്‍ നിന്ന് രക്ഷപ്പെടാൻ സ്പാ ഉടമയായ മെജോ തന്നെയാണ് സംരക്ഷണം ആവശ്യപ്പെട്ട് പ്രതികളെ ഇവിടെ പാർപ്പിച്ചത്. എന്നാല്‍ മദ്യലഹരിയില്‍ ഇവർ തമ്മില്‍ ചില തർക്കങ്ങള്‍ തുടങ്ങി. തുടർന്നാണ് ഗുണ്ടാ സംഘം പതിനാറാം തീയതി കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി ഉടമയായ മെജോയെയും ജീവനക്കാരിയെയും ആക്രമിച്ചതും വിലപ്പിടിപ്പുള്ള സാധനങ്ങള്‍ കവർന്നതും. രണ്ടാം പ്രതിയായ അയ്യന്തോള്‍ സ്വദേശി രാകേഷിനെതിരെ 37 കേസുകളാണ് വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് പ്രാവശ്യം കാപ്പയും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.