വിഴിഞ്ഞം തുറമുഖം ആഘോഷമാക്കി യുഡിഎഫ്, മുന്‍ തുറമുഖ മന്ത്രിക്ക് കേക്ക് നല്‍കി വി ഡി സതീശന്‍

വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമായതിന്റെ സന്തോഷ സൂചകമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേക്ക് മുറിച്ച് മുന്‍തുറമുഖ വകുപ്പ് മന്ത്രി കെ. ബാബുവിന് മധുരം നല്‍കി ആഘോഷിച്ചു. കൊച്ചിയിലായിരുന്നു പരിപാടി. വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ കുഞ്ഞാണെന്നും പദ്ധതി യാഥാര്‍ത്ഥ്യമാക്കിയതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യമാണെന്നും സതീശന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സതീശന്‍ കുറിപ്പ് പങ്കുവച്ചത്.

പദ്ധതിയെ എല്‍ഡിഎഫ് എന്നും എതിര്‍ക്കുകയായിരുന്നു. സ്വകാര്യ മേഖലയുടെ സഹായത്തോടെ മാത്രമേ വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകൂവെന്ന മനസ്സിലാക്കന്‍ എല്‍ഡിഎഫിന് കഴിഞ്ഞില്ല. 2011 ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ചൈനീസ് കമ്പനിക്ക് കരാര്‍ നല്‍കാന്‍ നീക്കമുണ്ടായെങ്കിലും മിലിറ്ററി ഇന്റലിജിന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പ്

വിഴിഞ്ഞം എന്ന സ്വപ്നം യാഥാര്‍ഥ്യമാകുമ്പോള്‍ വികസനത്തിന്റെ കപ്പിത്താനായി നില്‍ക്കുന്നത് ഉമ്മന്‍ ചാണ്ടിയാണ്. ഉമ്മന്‍ ചാണ്ടി എന്ന പേര് പറയാതെ വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകുന്നത് എങ്ങനെ?

മുഖ്യമന്ത്രി പിണറായി വിജയനും CPMനും ഉമ്മന്‍ചാണ്ടിയെ മറക്കാം പക്ഷേ കേരളം ഉമ്മന്‍ ചാണ്ടിയെ മറക്കില്ല.

കെ. ബാബുവിന്റെ പേര് കൂടി പറയാതെ വിഴിഞ്ഞം പൂര്‍ണമാകുന്നത് എങ്ങനെ? തുറമുഖ മന്ത്രി എന്ന നിലയില്‍ കെ. ബാബുവിന്റെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് വിഴിഞ്ഞം. വാഴ്ത്തപ്പെടാതെ പോയ ഹീറോയാണ് കെ. ബാബു.