തൊഴിലുറപ്പ് തൊഴിലാളികളും വിദ്യാര്‍ത്ഥികളും ലക്ഷ്യം, വില്‍ക്കുന്നത് കഞ്ചാവ്; യുവാവിനെ പൊക്കി വെള്ളറട പൊലീസ്

തിരുവനന്തപുരം: വെള്ളറടയില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കിളിയൂർ വാഴപ്പറമ്ബ് വീട്ടില്‍ തോമസുകുട്ടി (28) ആണ് പൊലീസ് പിടിയിലായത്.തൊഴിലുറപ്പ് തൊഴിലാളികള്‍, നിർമാണ തൊഴിലാളികള്‍, സ്‌കൂള്‍ പ്രദേശങ്ങളില്‍ അടക്കം സ്ഥിരമായി കഞ്ചാവ് വില്‍പന നടത്തുന്ന തോമസ് കുട്ടിയാണ് പൊലീസിന്റെ വലയിലായത്.

കഞ്ചാവ് വില്പന നടത്തുന്നതിനിടെയാണ് സർക്കിള്‍ ഇൻസ്‌പെക്ടർ പ്രസാദ് സബ് ഇൻസ്‌പെക്ടർ റസല്‍ രാജ്, സിവില്‍ പൊലീസുകാരായ പ്രദീപ്, ദീപു, സനല്‍, ജയദാസ് അടങ്ങുന്ന സംഘം പ്രതിയെ പിടികൂടിയത്. പ്രദേശത്ത് മുമ്ബും കഞ്ചാവ് കച്ചവടം നടത്തിയതിന് തോമസുകുട്ടി പൊലീസ് വലയിലായിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇയാള്‍ക്ക് കഞ്ചാവ് ലഭിച്ചത് എവിടെ നിന്നാണെന്നതടക്കം അന്വേഷിച്ച്‌ വരികയാണെന്ന് പൊലീസ് അറിയിച്ചു.

കോട്ടയം ചങ്ങനാശ്ശേരിയില്‍ എക്സൈസ് സംഘവും വൻ കഞ്ചാവ് ശേഖരം പിടികൂടി. ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷന്റെ പുതിയ പ്രവേശന കവാടത്തിന് മുൻവശം വച്ചാണ് 12.5 കിലോ കഞ്ചാവ് പിടികൂടിയത്. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ഷെറോണ്‍ നജീബിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.എസ് പ്രമോദും പാർട്ടിയും ചേർന്നാണ് കേസെടുത്തത്