കേന്ദ്രത്തിന്റെ മുന്നറിയിപ്പ്, കേരളതീരം മുതല്‍ തെക്കൻ ഗുജറാത്ത്‌ വരെ ന്യൂനമര്‍ദ്ദ പാത്തി; ഇന്നും നാളെയും മഴ കൂടും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്.കേരള തീരം മുതല്‍ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലായി ന്യൂന മർദ്ദവും രൂപപ്പെട്ടു. ഇതിന്റെ ഫലമായാണ് ആഗസ്റ്റ് 02, 03 തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 3 മണിക്കൂറില്‍ മഴയും കാറ്റും

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൈവിടരുത് ജാഗ്രത

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടാണ്. തീവ്ര,അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ നിലവില്‍ ഇല്ലെങ്കിലും ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ല. ഒറ്റപ്പെട്ടയിടങ്ങളില്‍, പ്രത്യേകിച്ച്‌ വടക്കൻ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത തുടരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്ത പ്രദേശങ്ങളില്‍ അതീവ ജാഗ്രത വേണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണം. നദീതീരങ്ങളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും നിന്ന് ആളുകള്‍ മാറണം. ജലാശയങ്ങളില്‍ ഇറങ്ങരുത്. മുന്നറിയിപ്പുകള്‍ അവഗണിക്കരുത്. കേരളാ തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്. ഉയർന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്. തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങളില്‍ കള്ളകടല്‍ മുന്നറിയിപ്പുമുണ്ട്.