ജയിലില്‍ കിടക്കുന്ന തടവുകാര്‍ക്ക് ജീവിത പങ്കാളികളുമായി കഴിയാൻ അവസരം ഒരുക്കണം ; ഇല്ലെങ്കില്‍ മനോനില തകരുമെന്ന് എം പി ഹാരിസ് ബീരാന്‍

ന്യൂഡല്‍ഹി : ജീവിത പങ്കാളികളുമായി കഴിയാൻ ജയിലില്‍ കിടക്കുന്ന തടവുകാര്‍ക്ക് അവസരം കൊടുക്കുന്നത് പരിഗണിക്കണമെന്ന് മുസ്‌ലിം ലീഗ് എം പി അഡ്വ.ഹാരിസ് ബീരാന്‍.

രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതൊരു വിശേഷാധികാരമല്ലെന്നും വ്യക്തിയുടെ അന്തസിന്റെയും പുനരധിവാസത്തിന്റെയും പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.

“ഇണകള്‍ക്ക് പരസ്പരം സഹവസിക്കാനും അടുത്തിടപഴകാനുമുള്ള അവകാശമുണ്ട്. ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ആർട്ടിക്കിള്‍ 21ന്റെ പരിധിയില്‍, തടവുകാരുടെ ഇത്തരത്തിലുള്ള സന്ദര്‍ശനം വരുമോ എന്നാണ് പരിശോധിക്കേണ്ടത്. വിചാരണ കാത്ത് കഴിയുന്നവര്‍ ഉള്‍പ്പടെ 5,73,220 തടവുകാരാണ് രാജ്യത്തുള്ളത്”- ഹാരിസ് ബീരാന്‍ പറഞ്ഞു.

ജീവിതപങ്കാളികളുമായി അടുത്തിടപഴകാനുള്ള അവസരം നഷ്ടപ്പെടുത്തുന്നത് അവരുടെ മനോനിലയെ കാര്യമായി തന്നെ ബാധിക്കും. നിരാശ, വിഷാദം, പെരുമാറ്റ ദൂഷ്യം എന്നിവയിലേക്കൊക്കെ നയിക്കും. എന്നാല്‍ സന്ദർശനങ്ങള്‍ അനുവദിക്കുന്നതിലൂടെ വൈകാരികമായൊരും അടുപ്പം സൃഷ്ടിക്കപ്പെടിക്കാനും സഹായിക്കും. ജയിലുകള്‍ക്കുള്ളിലെ ലൈംഗിക അതിക്രമങ്ങള്‍ കുറയ്‌ക്കാനും മാനസികമായി കരുത്ത് നേടാനും സന്ദര്‍ശനം കൊണ്ട് കഴിയുമെന്നുമാണ് ഹാരിസ് ബീരാൻ പറയുന്നത്.