യുവാവിനെ പെണ്‍ സുഹൃത്തിന്റെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി; യുവാവ് ഗുരുതരാവസ്ഥയില്‍,അറസ്റ്റ്

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരില്‍ യുവാവിനെ പെണ്‍ സുഹൃത്തിന്റെ ബന്ധുക്കള്‍ ക്രൂരമായി മർദിച്ചെന്ന് പരാതി.ഗുരുതരമായി പരിക്കേറ്റ ചാത്തമംഗലം സ്വദേശി ആബിദിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടാപ്പകല്‍ കാറില്‍ കയറ്റി കൊണ്ടുപോയാണ് മർദിച്ചത്. സംഭവത്തില്‍ പൊലീസ് 5 പേർക്കെതിരെ കേസെടുത്തു.

കൊടിയത്തൂർ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് നാടിനെ ഞെട്ടിച്ച്‌ യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിച്ചത്. ചുള്ളിക്കാപറമ്ബിലെ അക്ഷയ സെൻ്റർ നടത്തിപ്പുകാരനായ ചാത്തമംഗലം പാഴൂർ സ്വദേശി ആബിദിനാണ് മർദനമേറ്റത്. അക്ഷയ സെന്ററില്‍ ഒപ്പം ജോലി ചെയ്യുന്ന യുവതിയുടെ ഭർത്താവ് റഫീകും സംഘവുമാണ് ആക്രമണത്തിന് പിന്നില്‍. തലയോട്ടിക്കും വാരിയെല്ലിനും പൊട്ടലേറ്റ് ഗുരുതരാവസ്ഥയിലായ ആബിദ് അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാറില്‍ വെച്ചും തുടർന്ന് അരീക്കോട്ടുള്ള വീട്ടില്‍ വെച്ചും ക്രൂരമായി മർദ്ദിച്ചതായി ആബിദ് പറഞ്ഞു.

യുവതിയുമായുള്ള ആബിദിന്റെ സൗഹൃദമാണ് ആക്രമണത്തിലേക്ക് വഴിവെച്ചതെന്നാണ് സൂചന. കേസുമായി മുന്നോട്ട് പോകുമെന്ന് ആബിദിൻ്റെ അമ്മാവൻ അബ്ദുല്ല മാസ്റ്റർ പറഞ്ഞു. സംഭവത്തില്‍ മുക്കം പൊലീസ് അന്വേഷണമാരംഭിച്ചു. വധശ്രമം, തട്ടിക്കൊണ്ടുപോവല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേർത്താണ് കേസെടുത്തത്. അക്ഷയ സെൻ്ററില്‍ നടന്ന ആക്രമണത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിച്ചു.