ശനിയാഴ്ച പ്രവൃത്തി ദിവസം, മുന്‍ ഉത്തരവ് പിന്‍വലിച്ച്‌ സര്‍ക്കാര്‍; വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കി

തിരുവനന്തപുരം: കേരളത്തിലെ 10-ാം ക്ലാസ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളില്‍ ശനിയാഴ്ച പ്രവർത്തി ദിനമാക്കിയുള്ള തീരുമാനം സർക്കാർ പിൻവലിച്ചു.ഹൈക്കോടതി വിധി പ്രകാരമാണ് നടപടി. അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ശനിയാഴ്ച പ്രവർത്തിദിനം ആയിരിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ അറിയിച്ചു.

വിദ്യാഭ്യാസ വിദഗ്ധരും അധ്യാപക സംഘടനകള്‍ അടക്കമുള്ളവരുമായി ആലോചിച്ച്‌ ശനിയാഴ്ച പ്രവൃത്തി ദിവസങ്ങളുടെ കാര്യത്തില്‍ സർ‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അധ്യാപക സംഘടനകളും വിദ്യാർത്ഥികളുമടക്കമുള്ളവർ നല്‍കിയ ഹർജി പരിഗണിച്ചുകൊണ്ടായിപുന്നു ഉത്തരവ്. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കി കൊണ്ടുള്ള പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറിനെതിരെ അധ്യാപക സംഘടനകളുടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാഭ്യാസനിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടറെന്നായിരുന്നു അധ്യാപക സംഘടനകളുടെ പരാതി.

25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികക്കുന്ന രീതിയിലായിരുന്നു പുതിയ കലണ്ടര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശനിയാഴ്ചകളാണ് പുതിയ കലണ്ടറില്‍ പ്രവര്‍ത്തി ദിനം. ഇത് ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്നാണ് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്.