തട്ടിക്കൊണ്ടുപോകല്‍; അക്രമി സംഘമെത്തിയ വെള്ള സ്വിഫ്റ്റ് കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

തിരുവനന്തപുരം: വിദേശത്ത് നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ട് പോയ കാർ ഉപേക്ഷിക്കപ്പെട്ട നിലയില്‍.പൂന്തുറ ഭാഗത്ത് നിന്നാണ് കാർ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഓട്ടോറിക്ഷയില്‍ തമ്ബാനൂർ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് കാറിലെത്തിയ സംഘം തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ സ്വർണ്ണക്കടത്ത് സംഘത്തിന് ബന്ധമുണ്ടോ എന്നാണ് പൊലീസിന്‍റെ സംശയം.

അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുള്ള ഓട്ടോ സ്റ്റാൻഡില്‍ നിന്നാണ് വിദേശത്ത് നിന്ന് വന്ന യാത്രക്കാരൻ പുലർച്ചെ ഓട്ടോ വിളിക്കുന്നത്. തമിഴ് സംസാരിച്ചിരുന്ന യുവാവാണ് ഓട്ടോയില്‍ കയറിയതെന്ന് ഡ്രൈവർ വൈശാഖ് പറയുന്നു. തിരുനെല്‍വേലി ഭാഗത്തേക്ക് ബസില്‍ പോകാൻ തമ്ബാനൂർ സ്റ്റാൻഡിലേക്ക് പോകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. യാത്രക്കാരൻ ആരാണെന്ന് ഇനിയും വ്യക്തമല്ല. വൈശാഖാണ് യാത്രക്കാരനെ തട്ടിക്കൊണ്ട് പോയ കാര്യം പൊലീസിനെ അറിയിച്ചത്. വെള്ള സ്വിഫ്റ്റ് കാറിലാണ് അക്രമി സംഘം വന്നതെന്ന് തിരിച്ചറിഞ്ഞു. വെങ്ങാനൂർ സ്വദേശിയുടെ പേരിലുള്ളതാണ് കാർ.

കാർ വാടകക്കെടുത്തതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വിമാനത്താവളത്തിന് സമീപം ഈ കാറില്‍ സംഘം യാത്രക്കാരനെ കാത്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. യാത്രക്കാരൻ കാറില്‍ കയറാതെ ഓട്ടോയില്‍ പോയത് സംഘത്തെ ഒഴിവാക്കാൻ വേണ്ടിയാണെന്നാണ് സംശയം. തട്ടിക്കൊണ്ട് പോയ സംഘത്തിനും യാത്രക്കാരനും സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടോ എന്നാണ് പൊലീസിൻ്റെ സംശയം.