4 ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യത, ഓറഞ്ച് അലര്‍ട്ട്, ചക്രവാതച്ചുഴി തെക്കൻ കര്‍ണാടകയ്ക്ക് മുകളില്‍ രൂപപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. നാല് ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,തൃശൂർ,പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലർട്ടുണ്ട്. നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ കർണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. തെക്കൻ കർണാടകം മുതല്‍ കൊമറിന് തീരം വരെയായി ന്യൂനമർദ്ദ പാത്തി നിലനില്‍ക്കുന്നതിനാല്‍ കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്ക് തുടരും.

ജലനിരപ്പ് ഉയരുന്നു, നദി തീരങ്ങളില്‍ മുന്നറിയിപ്പ്

മഴ ശക്തമായതിനെ തുടർന്ന് അപകടകരമായി ജലനിരപ്പ് ഉയർന്നതോടെ നദി തീരങ്ങളില്‍ മുന്നറിയിപ്പ് നല്‍കി. മണിമല, അച്ചൻകോവില്‍ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. മണിമല നദിയില്‍ കേന്ദ്ര ജല കമ്മിഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
അച്ചൻകോവില്‍ നദിയില്‍ മഞ്ഞ അലർട്ടുണ്ട്. മണിമല നദിയിലെ കല്ലൂപ്പാറ സ്റ്റേഷൻ, മണിമല സ്റ്റേഷൻ , വള്ളംകുളം സ്റ്റേഷൻ, പുല്ലാക്കയർ സ്റ്റേഷനുകളിലാണ് മുന്നറിയിപ്പ്. അച്ചൻകോവില്‍ നദിയിലെ കോന്നി സ്റ്റേഷൻ,പന്തളം സ്റ്റേഷൻ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. പമ്ബ മടമണ്‍ സ്റ്റേഷനിലും മുന്നറിയിപ്പുണ്ട്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിർദേശാനുസരണംപ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കണം. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെനനും കേന്ദ്രജല കമ്മീഷന്റെ മുന്നറിയിപ്പുണ്ട്.

മുന്നറിയിപ്പ്

* ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.

* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.

* മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം ഉണ്ടാകാൻ സാധ്യത.

* വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത.

* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക

* അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക.