ബൈക്കിലെത്തി കണ്ണില്‍ മുളകുപൊടിയെറിഞ്ഞു സാറേ, 18 ലക്ഷം കൊണ്ടോയി; എല്ലാം വീട്ടമ്മയുടെ കഥ, പൊളിച്ച്‌ പൊലീസ്

ഇടുക്കി: വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപ മുളകുപൊടി എറിഞ്ഞ് മോഷ്ടാക്കള്‍ കവർന്നുവെന്ന വീട്ടമ്മയുടെ പരാതി വ്യാജമെന്ന് പൊലീസ്.ഓണച്ചിട്ടിയില്‍ നിക്ഷേപിച്ച പണം ആളുകള്‍ക്ക് തിരികെ നല്‍കാൻ കഴിയാതെ വന്നതോടെയാണ് നെടുങ്കണ്ടം കോമ്ബയാർ സ്വദേശിനി കള്ളക്കഥ മെനഞ്ഞതെന്ന് കട്ടപ്പന ഡിവൈഎസ്പി വി .എ നിഷാദ്‌മോനും സംഘവും അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ച പകല്‍ രണ്ട് മണിയോടെ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടുപേർ തന്റെ മുഖത്തും വീടിനകത്തും മുളകുപൊടി എറിഞ്ഞ് പണം മോഷ്ടിച്ചുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി.

സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി ടി.കെ വിഷ്ണുപ്രദീപിന്‍റെ നിർദേശപ്രകാരം അന്വേഷണം തുടങ്ങി മൂന്നു മണിക്കൂറിനുള്ളില്‍ പരാതി വ്യാജമാണെന്ന് പൊലീസിന് വ്യക്തമായി. വീട്ടമ്മ നടത്തിവന്ന ഓണച്ചിട്ടിയില്‍ നെടുങ്കണ്ടത്തെയും പരിസരപ്രദേശത്തെയും വ്യാപാരികള്‍ ഉള്‍പ്പെടെ 156 പേർ പണം നിക്ഷേപിച്ചിരുന്നു. ഇവർക്ക് കൃത്യസമയത്ത് തുക തിരികെ നല്‍കാൻ കഴിയാതെവന്നതോടെയാണ് കള്ളക്കഥ മെനഞ്ഞ് പരാതി നല്‍കിയതെന്ന് പൊലീസ് കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി മേഖലയിലെ നിരവധി പേരെ ചോദ്യം ചെയ്തു. പലർക്കും ചിട്ടിപ്പണം തിരികെ നല്‍കാനുള്ളതായി വിവരം ലഭിച്ചു.

ഒടുവില്‍ പരാതി വ്യാജമാണെന്നും മുളകുപൊടി സ്വയം വിതറിയതാണെന്നും വീട്ടമ്മ പൊലീസിനോട് സമ്മതിച്ചു. നെടുങ്കണ്ടം എസ്‌എച്ച്‌ഒ ജർലിൻ വി സ്‌കറിയ, എസ്‌ഐ ടി എസ് ജയകൃഷ്ണൻ നായർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പൊലീസ് സംഭവ സ്ഥലത്ത് ഉടനടി എത്തി അതി സൂക്ഷ്മതയോടും ജാഗ്രതയോടും കൂടി നടത്തിയ അന്വേഷണമാണ് നെടുങ്കണ്ടത്തും പരിസരപ്രദേശങ്ങളിലുമുള്ള യുവാക്കള്‍ അടക്കമുള്ള ആളുകള്‍ ചോദ്യം ചെയ്യലിന് വിധേയമാക്കണ്ട അതി ഗൗരവകരമായ സംഭവം മൂന്നുമണിക്കൂറിനുള്ളില്‍ തെളിയിച്ചത്.