മൂന്ന് പിച്ചുകള്‍ തൃപ്തികരമായിരുന്നില്ല! അതിലൊന്നില്‍ ഇന്ത്യയും കളിച്ചു; ടി20 ലോകകപ്പ് പിച്ച്‌ നിലവാരം പുറത്ത്

ദുബായ്: ടി20 ലോകകപ്പിന് വേദിയായ പിച്ചുകള്‍ക്ക് മാര്‍ക്കിട്ട് ഐസിസി. പൂര്‍ത്തിയായ 52 മത്സരങ്ങളുടെ പിച്ച്‌ റിപ്പോര്‍ട്ടാണ് ഐസിസി പുറത്തുവിട്ടത്.യുഎസ്‌എയിലെ രണ്ട് പിച്ചുകളും വെസ്റ്റ് ഇന്‍ഡീസിലെ ഒരു പിച്ചും തൃപ്തികരമല്ലെന്ന് ലോക ക്രിക്കറ്റ് ബോഡി വിലയിരുത്തി. അതേസമയം, 31 പിച്ചുകള്‍ ‘തൃപ്തികരം’ എന്ന് റേറ്റ് ചെയ്യപ്പെട്ടു. കൂടാതെ 18 പിച്ചുകള്‍ക്ക് ഐസിസിയുടെ റേറ്റിംഗില്‍ ‘വളരെ നല്ലത്’ എന്ന റേറ്റിംഗ് ലഭിച്ചു. ടൂര്‍ണമെന്റില്‍ രണ്ട് മത്സരങ്ങള്‍ ഉപേക്ഷിച്ചപ്പോള്‍ ഒന്ന് ഫലമില്ലാതെ അവസാനിച്ചു.

ഗ്രൂപ്പ് ഘട്ടത്തില്‍ എട്ട് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചിരുന്നു ന്യൂയോര്‍ക്കിലെ താല്‍ക്കാലിക നാസൗ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയം. എന്നാല്‍ രണ്ട് മത്സരങ്ങള്‍ക്ക് മോശം പിച്ചായിരുന്നുവെന്ന് ഐസിസി രേഖപ്പെടുത്തി. ശ്രീലങ്ക – ദക്ഷിണാഫ്രിക്ക, ഇന്ത്യ – അയര്‍ലന്‍ഡ് മത്സരങ്ങള്‍ക്ക് ഒരുക്കിയ പിച്ചുകളാണ് നിലവാരത്തിലേക്ക് ഉയരാതെ പോയത്. ഇന്ത്യക്കെതിരെ അയര്‍ലന്‍ഡ് 96 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യ എട്ട് വിക്കറ്റിന് ജയിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 77ന് പുറത്തായിരുന്നു. മത്സരം 16.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ജയിക്കുകയും ചെയ്തു. ഇന്ത്യ – ദക്ഷിണാഫ്രിക്ക ഫൈനലിനൊരുക്കിയ പിച്ചിന് ‘വളരെ നല്ലത്’ എന്നുള്ള റേറ്റിംഗ് ലഭിച്ചു. ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് ഉപയോഗിച്ച പിച്ചും തൃപ്തികരമായിരുന്നു.

ജൂണ്‍ 26-ന് ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന അഫ്ഗാനിസ്ഥാന്‍-ദക്ഷിണാഫ്രിക്ക ആദ്യ സെമി ഫൈനല്‍ മത്സരത്തിലേതാണ് മറ്റൊരു മോശം പിച്ച്‌. ദക്ഷിണാഫ്രിക്ക പേസര്‍മാരുടെ ആധിപത്യത്തില്‍, അഫ്ഗാനിസ്ഥാന്‍ 12 ഓവറില്‍ 56 റണ്‍സിന് പുറത്തായി. അഫ്ഗാനിസ്ഥാന്റെ ഏറ്റവും കുറഞ്ഞ ടി20 സ്‌കോറായിരുന്നിത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 8.5 ഓവറില്‍ ലക്ഷ്യം മറികടന്ന് ആദ്യ ഫൈനലില്‍ എത്തി.

അന്നത്തെ മത്സരത്തെ കുറിച്ച്‌ അഫ്ഗാനിസ്ഥാന്‍ കോച്ച്‌ ജോണ്‍താന്‍ ട്രോട്ട് പറഞ്ഞതിങ്ങനെയായിരുന്നു. ‘ഒരു ലോകകപ്പിന്റെ സെമി ഫൈനലിന് വേദിയാവേണ്ട പിച്ചല്ല ഇത്. ന്യായമായ മത്സരമായിരിക്കണം. സ്പിന്നോ സീം ചലനമോ ഇല്ലാതെ ഇത് പൂര്‍ണ്ണമായും പരന്നതായിരിക്കണമെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ കാല് ചലിപ്പിക്കാന്‍ പോലും ബാറ്റര്‍മാര്‍ക്ക് ആത്മവിശ്വാസം ലഭിച്ചിരുന്നില്ല.” ട്രോട്ട് പറഞ്ഞു.