പത്രത്തില്‍ വിവാഹ പരസ്യം, പിന്നാലെ വ്യാജ വിവാഹം; എല്ലാത്തിനും കൂട്ടുനിന്നത് ഭാര്യ തന്നെ, കേസില്‍ ശിക്ഷാ വിധി

കൊച്ചി: എറണാകുളം ചമ്ബക്കര സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച കേസില്‍ രണ്ടാം പ്രതിയായ യുവതിയ്ക്ക് മൂന്നു വ‌ർഷം തടവും പിഴയും ശിക്ഷ വിധിച്ച്‌ അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി.ഭർത്താവുമായി ചേർന്ന് തട്ടിപ്പ് നടത്തിയ വിനീതയെയാണ് കോടതി ശിക്ഷിച്ചത്. വിനീതയും ഭർത്താവും ചേർന്നാണ് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തിരുന്നു.

പത്രത്തിലൂടെ വിവാഹ പരസ്യം നല്‍കിയായിരുന്നു വിനീയുടെയും ഭർത്താവിന്റെയും തട്ടിപ്പ്. ഇരുവരും സഹോദരി സഹോദരൻമാരായി അഭിനയിച്ച്‌ യുവതിയുടെ കുടുംബത്തെ സമീപിക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കുകയും യുവതിയെ തമിഴ്നാട്ടിലെത്തിച്ച്‌ വ്യാജ വിവാഹം കഴിച്ചായിരുന്നു വിശ്വാസം പിടിച്ചുപറ്റുകയും ചെയ്തു. വിനീതയുടെ ഭർത്താവ് രാജീവാണ് വിവാഹം ചെയ്തത്. വിനീത സഹോദരിയായി അഭിനയിച്ച്‌ ഒപ്പം നിന്നു.

പിന്നീട് ഘട്ടം ഘട്ടമായി ഇവർ അഞ്ചുലക്ഷം രൂപ യുവതിയുടെ അമ്മയുടെ പക്കല്‍ നിന്ന് തട്ടിയെടുത്തു. യുവതിയുടെ അമ്മ ചമ്ബക്കര മത്സ്യ മാർക്കറ്റിലാണ് ജോലി ചെയ്തിരുന്നത്. വീണ്ടും പണം വാങ്ങാനായി യുവതിയുടെ അമ്മയെ സമീപിച്ചപ്പോഴാണ് ഈ മാർക്കറ്റില്‍ വെച്ച്‌ തട്ടിപ്പ് സംഘത്തെ പോലീസ് പിടികൂടിയത്. വിനീതയുടെ ഭർത്താവും ഒന്നാം പ്രതിയുമായ രാജീവ് വിചാരണ കാലയളവില്‍ മരിച്ചിരുന്നു. വിനീതക്ക് മൂന്ന് വർഷം തടവും 5.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ ഒടുക്കുന്നില്ലെങ്കില്‍ ആറ് മാസം കൂടി ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിയില്‍ പറയുന്നു.