വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം ട്രാവല്‍ ഏജൻസി പൂട്ടി നടത്തിപ്പുകാര്‍ മുങ്ങി; ഒരാള്‍ പിടിയില്‍

ആലപ്പുഴ: വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയവരില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം കുന്നത്തുനാട് രായമംഗലം പഞ്ചായത്ത് പതിനെട്ടാം വാർഡില്‍ കുറുപ്പുംപടി തട്ടാപറമ്ബ് ചിറങ്ങര വീട്ടില്‍ സി പി ബാബുവിനെയാണ് (55) വിനെയാണ് അമ്ബലപ്പുഴ സി.ഐ എം പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.ഒന്നാം പ്രതിയും ഇടുക്കി ശാന്തൻപാറ സ്വദേശിയുമായ സ്നേഹ എന്ന് വിളിക്കുന്ന റുഷീദ വിദേശത്തേക്ക് കടന്നതായാണ് സംശയം.

പുറക്കാട് സ്വദേശിയായ യുവാവിന് മാള്‍ട്ടയില്‍ ഡ്രൈവറായി ജോലി നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ആലുവ പാസ്പോർട്ട് ഓഫീസിന് സമീപത്ത ഫ്ലൈ ഇൻ വേ എന്ന ട്രാവല്‍ ഏജൻസി നടത്തിപ്പുകാരിയായ ഒന്നാം പ്രതി റുഷീദ 1.2 ലക്ഷം രൂപ നേരിട്ടും, രണ്ടാം പ്രതിയായ ബാബുവിന്റെ അക്കൗണ്ടു വഴി 3.2 ലക്ഷം രൂപയുമുള്‍പ്പെടെ 4.4 ലക്ഷം രൂപയാണ് പലപ്പോഴായി കൈക്കലാക്കിയത്. വിസ നല്‍കാതെ പിന്നീട് ട്രാവല്‍ ഏജൻസി പൂട്ടി പ്രതികള്‍ മുങ്ങി.

വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ബാബുവിനെ, പെരുമ്ബാവൂരിലെ കുറുപ്പംപടിയില്‍നിന്ന് അമ്ബലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി പേരില്‍ നിന്ന് സമാനരീതിയില്‍ പ്രതികള്‍ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ ബാബുവിനെ റിമാൻഡ് ചെയ്തു. സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ ബിബിൻദാസ്, മുഹമ്മദ് ഷഫീഖ്, സിപിഒ സുബിൻ വർഗീസ് എന്നിവരും സിഐക്കൊപ്പമുണ്ടായിരുന്നു.