എല്‍ഐസിക്ക് 50 ലക്ഷവും പലിശയും പിഴ; പോളിസി അപേക്ഷയില്‍ തീരുമാനം വൈകിയതില്‍ കോട്ടയം ജില്ലാ ഉപഭോക്തൃ കമ്മീഷൻ നടപടി

കോട്ടയം: ഇരുപതുലക്ഷം രൂപ പ്രീമിയത്തിനായി മുടക്കിയിട്ടും ലൈഫ് ഇൻഷുറൻസ് നിഷേധിച്ച ലൈഫ് ഇൻഷുറൻസ് കമ്ബനി(എല്‍.ഐ.സി)യുടെ സാങ്കേതിക വീഴ്ചയ്ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം പരാതിക്കാരനു നല്‍കണമെന്ന് ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.പ്രവാസിയായ അന്തരിച്ച ജീമോൻ എന്ന വ്യക്തിയുടെ ഭാര്യയും മകളുമാണ് പരാതിക്കാർ.

രണ്ടരക്കോടി രൂപ ലൈഫ് പരിരക്ഷയുള്ള ജീവൻ ഉമംഗ് പോളിസിയാണ് 2020 ജനുവരി മൂന്നിന് 20,72,565 രൂപ പോളിസി നിക്ഷേപം ആയി നല്‍കി ജീമോന്റെ പേരില്‍ എടുത്തത്. എല്‍ ഐ സി ആവശ്യപ്പെട്ട വൈദ്യപരിശോധനയ്ക്കും ജീമോൻ വിധേയനായി. തുടർന്ന് പോളിസി ലഭിക്കാനുള്ള അപേക്ഷ നല്‍കി ലണ്ടനിലേക്ക് പോയി. എന്നാല്‍ കൊവിഡ് വ്യാപിച്ചതോടെ പ്രവാസികള്‍ക്ക് ലൈഫ് ഇൻഷുറൻസ് പോളിസി അനുവദിക്കുന്നത് എല്‍ ഐ സി. താല്‍ക്കാലികമായി നിർത്തി.

ഇതിനിടെ ലണ്ടനില്‍വെച്ച്‌ കൊവിഡ് ബാധിച്ച്‌ ജീമോൻ മരിച്ചു. തുടർന്ന് അവകാശികള്‍ ഇൻഷുറൻസ് തുക ആവശ്യപ്പെട്ടപ്പോള്‍ നിയമപരമായ ഇൻഷുറൻസ് കരാർ നിലവിലില്ലെന്നു ചൂണ്ടിക്കാട്ടി എല്‍ ഐ സി. പരിരക്ഷ നിഷേധിച്ചു. അതേസമയം പ്രീമിയം തുകയായ 20,72,565/ രൂപ 2021 ജനുവരിയില്‍ തിരികെ നല്‍കി. ഇതിനെതിരേയുള്ള പരാതി സ്വീകരിച്ച ഉപഭോക്തൃ കമ്മിഷൻ വിശദമായ തെളിവെടുപ്പു നടത്തി. നിയമപരമായ ഇൻഷുറൻസ് കരാർ നിലവിലില്ലാത്തതിനാല്‍ രണ്ടരക്കോടിയുടെ പരിരക്ഷയ്ക്ക് അവകാശികള്‍ അർഹരല്ല എന്നു കമ്മിഷൻ കണ്ടെത്തി.

അതേസമയം പോളിസി അപേക്ഷകള്‍ 15 ദിവസത്തിനകം പ്രോസസ് ചെയ്ത് തീരുമാനം അപേക്ഷകനെ അറിയിക്കണമെന്ന വ്യവസ്ഥ എല്‍ ഐ സി ലംഘിച്ചെന്നും കമ്മിഷൻ കണ്ടെത്തി. 2020 ജനുവരി മൂന്നിന് 20,72,565 രൂപ പോളിസി നിക്ഷേപമായി കൈപ്പറ്റിയിട്ടും 2020 സെപ്റ്റംബർ വരെ പോളിസി അംഗീകരിച്ചതായോ നിരസിച്ചതായോ അവകാശികളെ അറിയിക്കാതിരുന്നതും പ്രീമിയം തുകയായ 20,72,565/- രൂപ 2021 ജനുവരി വരെ അവകാശികള്‍ക്കു തിരികെ നല്‍കാതിരുന്നതും ഗുരുതര സേവന വീഴ്ചയാണ്.

കൊവിഡ് കാരണം പ്രവാസികള്‍ക്കു എല്‍ ഐ സിയുടെ ലൈഫ് ഇൻഷുറൻസ് പോളിസി നിഷേധിച്ചതു ജീമോനെ മരണത്തിനു മുമ്ബേ അറിയിക്കാതിരുന്നതുവഴി മറ്റു കമ്ബനികളുടെ പോളിസി എടുക്കാനുള്ള അവസരം നിഷേധിച്ചതും ഗുരുതരമായ സേവന വീഴ്ചയാണെന്നും കമ്മിഷൻ വിലയിരുത്തി. ഇക്കാര്യങ്ങള്‍ പരിഗണിച്ച അഡ്വ. വിഎസ് മനൂലാല്‍ പ്രസിഡന്റും അഡ്വ. ആർ ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായിട്ടുള്ള കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ജീമോന്റെ ഭാര്യയ്ക്കും മക്കള്‍ക്കും 50 ലക്ഷം രൂപ 9% പലിശ സഹിതം ഒരു മാസത്തിനുള്ളില്‍ തിരികെ നല്‍കണമെന്നും അല്ലാത്തപക്ഷം 12 ശതമാനം പലിശയും, പിഴയും, 10,000 രൂപ കോടതി ചിലവും സഹിതം നല്‍കണമെന്നും ഉത്തരവിട്ടു.