ബൈക്കില്‍ 2 യുവാക്കള്‍, പൊലീസ് പൊക്കി; പാന്‍റിലും ഷര്‍ട്ടിനുള്ളിലും ഒളിപ്പിച്ചത് കഞ്ചാവും എംഡിഎംഎയും

ന്തിക്കാട്: തൃശ്ശൂരില്‍ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. എംഡിഎംഎയും കഞ്ചാവുമായി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കളെ തൃശൂർ അന്തിക്കാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.കണ്ടശ്ശാംകടവ് കാരമുക്കില്‍ വാടകക്ക് താമസിക്കുന്ന വെളുത്തൂർ സ്വദേശി ചെട്ടിക്കാട്ടില്‍ വിഷ്ണുസാജൻ (20) കണ്ടശ്ശാംകടവ് പടിയം വാടയില്‍ വീട്ടില്‍ വി.എസ്. വിഷ്ണു എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്.

വാഹന പരിശോധനയ്ക്കിടെ സംശയം തോന്നി പിടികൂടി പരിശോധിച്ചപ്പോഴാണ് യുവാക്കളില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയത്. പാന്‍റിലും ഷർട്ടിനുള്ളിലുമായി ഒളിപ്പിച്ച നിലയില്‍ 1.50 ഗ്രാം എംഡിഎംഎയും 13.75 ഗ്രാം കഞ്ചാവുമാണ് യുവാക്കളില്‍ നിന്ന് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം തൊയക്കാവില്‍ നടന്ന ക്ഷേത്ര മോഷണവും ഇവരാണ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. പിടികൂടിയ വാഹനത്തിന്റെ നമ്ബർ പരിശോധിച്ചുള്ള അന്വേഷണത്തിലാണ് തൊയക്കാവില്‍ ക്ഷേത്ര കവർച്ചയുടെ ചുരുളഴിഞ്ഞത്.

രുദ്രമാല ഭദ്രകാളി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ദേവിയുടെ വിഗ്രഹത്തില്‍ ചാർത്തിയ സ്വർണ്ണാലയും താലികളുമാണ് മോഷ്ടാക്കള്‍ കവർന്നത്. രാവിലെ ക്ഷേത്രത്തിലെത്തിയ യുവാക്കള്‍ പൂജാരിയെ കബളിപ്പിച്ചാണ് മോഷണം നടത്തിയത്. മാതാപിതാക്കള്‍ ക്ഷേത്രത്തിലേക്ക് ഇപ്പോള്‍ തൊഴാനെത്തുമെന്നും നട അടയ്ക്കരുതെന്നും യുവാക്കള്‍ പൂജാരിയോട് ആവശ്യപ്പെട്ടു. ഇതോടെ നട തുറന്ന് വെച്ച്‌ പൂജാരി തന്‍റെ മൊബൈല്‍ ഫോണ്‍ എടുക്കാനായി പോയി. ഈ തക്കം നോക്കിയാണ് പ്രതികള്‍ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.