ഭിന്നശേഷിക്കാരായ കുഞ്ഞിനും അമ്മയ്ക്കുംനേരെ പൊലീസിന്റെ മോശം പെരുമാറ്റമെന്ന് പരാതി; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുഞ്ഞിനും അമ്മക്കും തിരുവനന്തപുരം പോത്തൻകോട് പോലീസ് സ്റ്റേഷനില്‍ നിന്നും മോശം പെരുമാറ്റവും ബുദ്ധിമുട്ടുകളുമുണ്ടായെന്ന പരാതിയെ കുറിച്ച്‌ ഡി.വൈ.എസ്.പി തലത്തില്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ്.അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നല്‍കി. സംഭവ ദിവസം സ്റ്റേഷനില്‍ ചുമതലയുണ്ടായിരുന്ന സ്റ്റേഷൻ ഹൗസ് ഓഫീസർ രേഖാമൂലം വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിനിയായ യുവതി സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. പരാതിക്കാരിക്കെതിരെ പോത്തൻകോട് സ്റ്റേഷനില്‍ മറ്റൊരാള്‍ സിവില്‍ തർക്കം ഉന്നയിച്ച്‌ പരാതി നല്‍കിയെന്നും രാവിലെ 10 ന് സ്റ്റേഷനിലെത്തിയ തന്നെയും കുഞ്ഞിനെയും ഒരു മണിവരെ കാത്തിരുത്തിയെന്നും പരാതിയില്‍ പറയുന്നു. പരാതിക്കാരിയെ അപമാനിക്കുന്ന തരത്തില്‍ പോലീസുദ്യോഗസ്ഥൻ സംസാരിച്ചതായും പരാതിയിലുണ്ട്.

നെടുമങ്ങാട് ഡി.വൈ.എസ്.പി യില്‍ നിന്നും മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സുഖമില്ലാത്ത കുഞ്ഞുമായി പരാതിക്കാരി സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതായി ഡിവൈഎസ്‍പി നല്‍കിയ റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍ മറ്റൊരു ഡി.വൈ.എസ്.പി യെ കൊണ്ട് ഈ പരാതി അന്വേഷിപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നല്‍കിയത്.