കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പരതുന്നവരെ തേടി സംസ്ഥാന വ്യാപക പരിശോധന; ആറ് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ തിരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ പോലീസ് നടത്തുന്ന പി-ഹണ്ട് ഓപ്പറേഷന്‍റെ ഭാഗമായി 455 സ്ഥലങ്ങളില്‍ പരിശോധന.സംസ്ഥാനത്താകെ 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആറ് പേർ അറസ്റ്റിലായിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് റൂറല്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്,

ഇരുപത് പോലീസ് ജില്ലകളിലായി നടത്തിയ പി-ഹണ്ട് ഓപ്പറേഷനില്‍ 173 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. 11 ജില്ലകളിലായി 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഭാരതീയ നാഗരിക സുരക്ഷാ സംഹിതയിലെ സെക്ഷന്‍ 106 പ്രകാരം 107 റിപ്പോര്‍ട്ടുകളും രജിസ്റ്റര്‍ ചെയ്തു. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പരിശോധന നടത്തിയത് . മലപ്പുറം ജില്ലയില്‍ 60 സ്ഥലങ്ങളില്‍ പരിശോധന നടത്തി, 23 ഉപകരണങ്ങള്‍ പിടിച്ചെടുത്തു.

തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ 39 സ്ഥലങ്ങളില്‍ പരിശോധന നടത്തി 29 ഉപകരണങ്ങളും പിടിച്ചെടുത്തു. തിരുവനന്തപുരം സിറ്റിയില്‍ 22 പരിശോധനകളിലായി അഞ്ച് ഇലക്‌ട്രോണിക് ഉപകരണങ്ങളാണ് കണ്ടെത്തിയത്. ഏറ്റവും കുറവ് പരിശോധന നടന്ന പത്തനംതിട്ടയില്‍ എട്ട് സ്ഥലങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. ആലപ്പുഴ എട്ട് കൊല്ലം ഏഴ്, കാസര്‍ഗോഡ് അഞ്ച്, പാലക്കാട് നാല്, തൃശ്ശൂര്‍ റൂറല്‍, തൃശ്ശൂര്‍ സിറ്റി, വയനാട് എന്നിവിടങ്ങളില്‍ മൂന്ന് തിരുവനന്തപുരം റൂറല്‍, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് റൂറല്‍ എന്നീ ജില്ലകളില്‍ ഓരോ കേസും രജിസ്റ്റര്‍ ചെയ്തു.