‘കുഞ്ഞിനെ രതീഷിന് കൈമാറിയത് ബിഗ്ഷോപ്പറില്‍, എന്തുവേണമെങ്കിലും ചെയ്തോ എന്നും പറഞ്ഞു’

ആലപ്പുഴ: ചേർത്തലയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയത് അമ്മയുടെ ആണ്‍സുഹൃത്ത് രതീഷ് എന്ന് ആലപ്പുഴ എസ്പി എംപി മോഹന ചന്ദ്രൻ.കുഞ്ഞിനെ എന്ത് വേണമെങ്കിലും ചെയ്തോ എന്ന് പറഞ്ഞാണ് പ്രസവശേഷം യുവതി കുഞ്ഞിനെ കൈമാറിയത്. കുഞ്ഞിനെ വീട്ടിലെത്തിച്ച രതീഷ് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

ചേർത്തലയില്‍ നവജാതശിശുവിനെ കൊന്ന കേസിലെ ഒന്നാം പ്രതിയും കുഞ്ഞിന്റെ അമ്മയുമായ യുവതി രതീഷിന്റെ കുഞ്ഞിനെയാണ് താൻ ഗർഭം ധരിച്ചതെന്ന് ഭർത്താവിനെ അറിയിച്ചിരുന്നു. കുഞ്ഞുമായി വീട്ടിലേക്ക് വരരുതെന്നായിരുന്നു നിബന്ധന. ഇതോടെ ആശുപത്രി വിട്ട യുവതി ബിഗ്ഷോപ്പറില്‍ കുഞ്ഞിനെ രതീഷിന് കൈമാറുകയായിരുന്നു എന്ന് പോലിസ് പറയുന്നു.

അന്ന് തന്നെ കുഞ്ഞുമായി വീട്ടിലെത്തിയ രതീഷ് വായും മൂക്കും പൊത്തിപ്പിടിച്ച്‌ ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. പിന്നീട് കുഴിച്ചുമൂടി. സമൂഹ മാധ്യമങ്ങളില്‍ കുഞ്ഞിനെ വിറ്റെന്ന തരത്തില്‍ വാർത്ത പ്രചരിച്ചതോടെ കുഞ്ഞിനെ കുഴിയില്‍ നിന്ന് തിരിച്ചെടുത്ത് ശുചിമുറിയില്‍ സൂക്ഷിച്ചു. തെളിവ് നശിപ്പിക്കാനായി കത്തിച്ചു കളയാൻ ആയിരുന്നു പദ്ധതി. അതിനു മുൻപേ അന്വേഷണസംഘം ഇരുവരെയും കസ്റ്റഡിയിലെടുത്തു.

വീട്ടിലെ സാമ്ബത്തിക ബുദ്ധിമുട്ട് മൂലം കുഞ്ഞിനെ തൃപ്പൂണിത്തുറയിലുള്ള മറ്റൊരാള്‍ക്ക് കൈമാറി എന്നായിരുന്നു ഇവർ ആദ്യം നല്‍കിയ വിവരം. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇത് കളവാണെന്ന് പോലീസിന് ബോധ്യമായി. കൂടുതല്‍ ചോദ്യം ചെയ്യലില്‍ കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞു. പ്രദേശത്തെ ആശ വർക്കറുടെ ജാഗ്രതയോടെ ഉള്ള ഇടപെടല്‍ ആയിരുന്നു കൊലപാതക വിവരം പുറത്ത് അറിയാൻ ഇടയാക്കിയത്.

ആണ്‍ സുഹൃത്ത് രതീഷും യുവതിയും ചേർന്ന് മൂന്ന് ആശുപത്രികളില്‍ അബോർഷൻ നടത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നീടാണ് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ പ്രസവിച്ചത്. യുവതിക്കും രതീഷിനുമെതിരെ ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇരുവരും ഒരേ നാട്ടുകാരും അകന്ന ബന്ധുക്കളും വിവാഹിതരുമാണ്.