ആരാധകകൂട്ടായ്മയുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ടീമിലേക്ക് കൂടുതല്‍ യുവതാരങ്ങളെ എത്തിച്ച്‌ കേരളാ ബ്ലാസ്റ്റേഴ്സ്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിലേക്ക് കൂടുതല്‍ യുവ താരങ്ങളെത്തുന്നു. വിവിധ ക്ലബുകളില്‍ നിന്ന് അഞ്ച് താരങ്ങളെ ലോണ്‍ അടിസ്ഥാനത്തില്‍ ഈ സീസണില്‍ കളിപ്പിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു.ഗോകുലം കേരളയുടെ മുഹമ്മദ് അജ്സല്‍, റിയല്‍ കശ്മീരിന്‍റെ മുഹമ്മദ് അർബാസ്, ചർച്ചില്‍ ബ്രദേഴ്സിന്‍റെ തോമസ് ചെറിയാൻ, മൊഹമ്മദൻസിന്‍റെ ബികേഷ് സിംഗ്, പഞ്ചാബ് എഫ്സിയുടെ എല്‍.രാഗേഷ് എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്.

സ്പാനിഷ് മുന്നേറ്റ താരം ജീസസ് ജിമെനെസുമായി ബ്ലാസ്റ്റേഴ്സ് കരാറിലൊപ്പിട്ടതിന് പിന്നാലെയാണ് കൂടുതല്‍ യുവതാരങ്ങളെ ടീമിലേക്ക് എത്തിക്കുന്നത്. അതിനിടെ അർജന്‍റൈൻ യുവ സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ 11ാം പതിപ്പിന് സെപ്റ്റംബർ 13നാണ് തുടക്കമാവുന്നത്. കഴിഞ്ഞ സീസണിലെ ചാമ്ബ്യന്മാരായ മോഹൻ ബഗാനും ഫൈനലിസ്റ്റുകളായ മുംബൈ സിറ്റിയും തമ്മില്‍ കൊല്‍ക്കത്തയിലാണ് ഉദ്ഘാടന മത്സരം. ഈ മാസം 15ന് പഞ്ചാബ് എഫ്സിക്കെതിരെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരം.

കേരളാ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയുടെ വിമര്‍ശനങ്ങള്‍ക്ക് കേരളാ ബ്ലാസ്റ്റേഴ്സ് ഡയറക്ടര്‍ നിഖില്‍ നിമ്മഗദ്ദ ഇന്നലെ എണ്ണിയെണ്ണി മറുപടി നല്‍കിയിരുന്നു. സീസണ് മുമ്ബ് പുതിയ കളിക്കാരെ ടീമിലെത്തിക്കാത്തതിനെ ആരാധക കൂട്ടായ്മ വിമര്‍ശിച്ചിരുന്നു.പുതിയ കളിക്കാരെ സൈന്‍ ചെയ്യുന്ന കാര്യത്തില്‍ ടീമിന്‍റെ ഭാഗത്തുനിന്ന് കാലതാമസം വന്നുവെന്ന് ഇന്നലെ എക്സ് പോസ്റ്റില്‍ നിഖില്‍ നിമ്മഗദ്ദ സമ്മതിച്ചിരുന്നു.ഡ്യൂറൻഡ് കപ്പിന് മുമ്ബായി പുതിയ കളിക്കാരുമായി കരാര്‍ ഒപ്പിടുമെന്ന് പറഞ്ഞത് വെറുതെയായിരുന്നില്ലെന്നും എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ കരാറിലേര്‍പ്പെടാന്‍ കഴിഞ്ഞില്ലെന്നത് വസ്തുതയാണെന്നും മാനേജ്മെന്‍റ് വ്യക്തമാക്കിയിരുന്നു. പുതിയ കളിക്കാരെ എത്തിക്കുന്നതില്‍ ക്ലബ്ബ് പ്രതിജ്ഞാബദ്ധമാണെന്നും അക്കാര്യത്തില്‍ നുണപറയേണ്ട കാര്യം മാനേജ്മെന്‍റിനില്ലെന്നും നിഖില്‍ നിമ്മഗദ്ദ ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലോണ്‍ അടിസ്ഥാനത്തില്‍ ടീമിലേക്ക് പുതിയ കളിക്കാരെ എത്തിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നത്.