‘ഭീഷണി, നഗ്നതാ പ്രദര്‍ശനം’, പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രീയെ ആക്രമിച്ച 45കാരൻ പിടിയില്‍

മാനന്തവാടി: പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രീയെ ആക്രമിച്ചയാള്‍ പിടിയില്‍. വയനാട് തിരുനെല്ലിയിലാണ് സംഭവം.പെണ്‍കുട്ടികളോട് മോശമായി പെരുമാറിയ മധ്യവയസ്കനെ ചോദ്യം ചെയ്ത യുവതിയുടെ കയ്യില്‍ കയറി പിടിച്ച്‌ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പനവല്ലി കാരാമ വീട്ടില്‍ രാജു (45) വിനെയാണ് അറസ്റ്റ് ചെയ്തത്.

 

തൃശ്ശിലേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരുന്ന പെണ്‍കുട്ടികളോട് രാജു മോശമായി പെരുമാറിയത് ചോദിക്കാനെത്തിയപ്പോഴായിരുന്നു ഇയാള്‍ പരാതിക്കാരിക്കെതിരെ അതിക്രമം നടത്തിയത്. കത്തി കാണിച്ച്‌ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള പരാതിയിലുള്ളത്. രാജു പരാതിക്കാരിയുടെ കയ്യില്‍ കയറിപ്പിടിച്ച്‌, കത്തി കാണിച്ച്‌ വെട്ടി നുറുക്കി പുഴയില്‍ എറിയുമെന്ന് പറഞ്ഞു.

 

പിന്നാലെ പലപ്പോഴായി പുഴക്കരയില്‍ വച്ച്‌ നഗ്‌നത പ്രദര്‍ശിപ്പിക്കുകയുമായിരുന്നു. തിരുനെല്ലി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പി. സൈനുദ്ധീന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഒ.വി ജെയ്‌സണ്‍, പി.ജെ. ജില്‍ജിത്ത്, എം.കെ രമേശ്, സിവില്‍ പൊലീസ് ഓഫീസറായ കെ.എച്ച്‌ ഹരീഷ് എന്നിവരാണ് അന്വേഷണം നടത്തി രാജുവിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.