ഒറ്റയൊരാള്‍ പോലും താമസമില്ലാത്ത വീട്; രഹസ്യവിവരം കിട്ടി, പിടിച്ചെടുത്തത് ഒന്നും രണ്ടുമല്ല 550 കിലോഗ്രാം അരി

ഹരിപ്പാട്: അനധികൃതമായ സൂക്ഷിച്ച അരി പിടികൂടി. പല്ലന പാനൂരില്‍ ആള്‍താമസം ഇല്ലാത്ത വീട്ടില്‍ സൂക്ഷിച്ച 550 കിലോഗ്രാം അരിയാണ് കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയത്.അരി എൻഎഫ്‌എസ്‌എ ഗോഡൗണിലേക്ക് മാറ്റുകയും തുടർ നടപടികള്‍ക്കായി ജില്ലാ കളക്ടർക്ക് വിവരം കൈമാറുകയും ചെയ്തു.

താലൂക്ക് സപ്ലൈ ഓഫീസർ ജി ഓമനക്കുട്ടൻ, റേഷനിംഗ് ഇൻസ്പെക്ടർമാരായ സിയാദ് എസ്, ശ്രീകല എസ്, ഷൈനി എസ്, വിജയകുമാർ കെ ആർ, ലക്ഷ്മിനാഥ്, ശ്രീകല എസ്, ഡ്രൈവർ ഹരിലാല്‍ എന്നിവരുടെ സംഘമാണ് പിടികൂടിയത്. ഓണത്തോടനുബന്ധിച്ച്‌ കരിഞ്ചന്തയും പൂഴ്ത്തിവെയപ്പും തടയുന്നതിന്റെ ഭാഗമായി പരിശോധന തുടരുമെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.

അതേസമയം, ഓണം പ്രമാണിച്ച്‌ ലീഗല്‍ മെട്രോളജി വകുപ്പും പരിശോധന ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ അഞ്ചിന് ആരംഭിച്ച പരിശോധന 14 വരെ തുടരും. അളവിലും തൂക്കത്തിലും ഉള്ള വെട്ടിപ്പ്, യഥാസമയം പുനഃ പരിശോധന നടത്തി കൃത്യത ഉറപ്പുവരുത്താത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള വ്യാപാരം, നിർബന്ധിതമായ പ്രഖ്യാപനങ്ങള്‍ ഇല്ലാതെയുള്ള പാക്കറ്റ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന എന്നിവ കണ്ടെത്തുന്നതിന് ജില്ലയില്‍ പെട്രോള്‍ പമ്ബുകള്‍, ഗ്യാസ് ഏജൻസികള്‍, സൂപ്പർമാർക്കറ്റുകള്‍, ഇലക്‌ട്രിക് ഇലക്‌ട്രോണിക് ഉല്‍പന്ന വ്യാപാര സ്ഥാപനങ്ങള്‍, ടെക്‌സ്‌റ്റൈലുകള്‍, പഴം-പച്ചക്കറി മാർക്കറ്റുകള്‍ തുടങ്ങി എല്ലാ വ്യാപാരസ്ഥാപനങ്ങളിലും വ്യാപകമായ പരിശോധന നടത്തും.