നവജാത ശിശുവിന്റെ മൃതദേഹം ബാഗില്‍ കണ്ടെത്തിയതില്‍ നിര്‍ണായക വിവരം പുറത്ത്, കുഞ്ഞിനെ പുതപ്പിച്ച തുണി ആശുപത്രിയിലേത്

തൃശൂർ: റെയില്‍വേ സ്റ്റേഷന്റെ മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.കുഞ്ഞിനെ പുതപ്പിച്ച തുണിയാണ് നിർണായകമായിരിക്കുന്നത്. ഈ തുണി ആശുപത്രിയിലെ തുണിയെന്നാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ നിഗമനം.

അതായത് കുട്ടിയെ പ്രസവിച്ചത് ആശുപത്രിയിലാണെന്ന് പൊലീസ് സംശയിക്കുന്നു. അങ്ങനെയെങ്കില്‍ ആശുപത്രിയില്‍ രേഖകളുണ്ടാകും. മൃതദേഹം ഉപേക്ഷിച്ചവരിലേക്ക് വേഗത്തിലെത്താനാകും. കുട്ടിയെ മാസം തികയാതെ പ്രസവിച്ച താണെന്നാണ് സംശയിക്കുന്നത്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തിലടക്കം വ്യക്തത ലഭിക്കുകയുള്ളു.

രാവിലെ 8:45 ഓടെ അടിച്ചുവാരാൻ എത്തിയ ശോഭന എന്ന ജീവനക്കാരിയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയത്.സംശയം തോന്നി ആർപിഎഫ് ഉദ്യോഗസ്ഥയെ വിവരം അറിയിച്ചു. അവരുടെ നിർദ്ദേശപ്രകാരം തുറന്നു നോക്കിയപ്പോഴാണ് ചോരകുഞ്ഞിന്റെ ജഡം കണ്ടെത്തിയതെന്നും മറ്റൊരു ശുചീകരണ തൊഴിലാളി രവിത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.സംഭവത്തില്‍ റെയില്‍വേ പൊലീസും അന്വേഷണം തുടരികയാണ്.

റയില്‍വേ സ്റ്റേഷന്റെ മേല്‍പ്പാലത്തിലാണ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയത്. തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ജനിച്ച്‌ ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിൻ്റെ മൃതദേഹമാണിതെന്നാണ് സംശയം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.