നാലു വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം; 68കാരന് 14 വര്‍ഷം ജയില്‍ ശിക്ഷയും പിഴയും വിധിച്ച്‌ ഫാസ്റ്റ് ട്രാക്ക് കോടതി

തൃശൂര്‍: നാലു വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 14 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു.തൃശ്ശൂർ ചെറുതുരുത്തി കുളമ്ബുമുക്ക് പ്ലാക്കൂട്ടിത്തില്‍ അബൂബക്കറിനെയാണ് (68) വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി ആര്‍. മിനി 14 വര്‍ഷം കഠിന തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം 14 വര്‍ഷം കഠിനതടവും 70,000 രൂപ പിഴയും പിഴത്തുക അടയ്ക്കാത്തപക്ഷം എട്ടുമാസം അധിക തടവും അനുഭവിക്കണം. പ്രോസിക്യൂഷന്‍ 16 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകള്‍ തെളിവില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ.എ. സീനത്ത് ഹാജരായി. അതിജീവിതയ്ക്ക് പുനരധിവാസത്തിനായുള്ള നഷ്ടപരിഹാരത്തിനും വിധിന്യായത്തില്‍ ശുപാര്‍ശയുണ്ട്.

ചെറുതുരുത്തി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറയിരുന്ന ശ്രീദേവി രേഖപ്പെടുത്തിയ അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ ചിത്തരഞ്ജന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്.ഐ ഫക്രുദീന്‍, കുന്നംകുളം എ.സി.പി സി.ആര്‍. സന്തോഷ് എന്നിവര്‍ അന്വേഷണം നടത്തി. കുന്നംകുളം എ.സി.പി കുറ്റപത്രം സമര്‍പ്പിച്ചു. കോടതി നടപടികള്‍ ലെയ്‌സണ്‍ ഓഫീസര്‍ എ.എസ്.ഐ ഗീത പി.ആര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മിഥുന്‍, ബേസില്‍ എന്നിവര്‍ അന്വേഷണം ഏകോപിപ്പിച്ചു.