‘നെഞ്ചില്‍ ചവിട്ടി, കഴുത്ത് ഞെരിച്ചു’, സുഭദ്ര കൊല്ലപ്പെട്ടത് ക്രൂരമായ മര്‍ദ്ദനമേറ്റ്, അറസ്റ്റ് രേഖപ്പെടുത്തി

കലവൂർ: ആലപ്പുഴ കലവൂരില്‍ വയോധികയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ സുഭദ്രയെ കൊലപ്പെടുത്തിയത് മാത്യുവു ശർമിളയും ചേർന്ന്.സുഭദ്രയെ കൊച്ചിയില്‍ നിന്ന് കൂട്ടിക്കൊണ്ട് വന്നത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നുവെന്നും ക്രൂരമായ മർദ്ദനത്തിന് ശേഷമാണ് സുഭദ്രയെ കൊന്നതെന്നും പ്രതികള്‍ പൊലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. നാല് വര്‍ഷം മുമ്ബ് കൊച്ചിയിലെത്തിയ ഉഡുപ്പിക്കാരി ഷര്‍മിളയും പങ്കാളിയായ ആലപ്പുഴ സ്വദേശി മാത്യൂസ് എന്ന നിധിനുമാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്.

സുഭദ്രയെ മർദ്ദിച്ചിരുന്നു എന്നാണ് പ്രതികളുടെ മൊഴി. നെഞ്ചില്‍ ചവിട്ടി, കഴുത്തു ഞെരിച്ചും സുഭദ്രയെ മർദ്ദിച്ചതായി ഇവർ പൊലീസിനോട് വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. സുഭദ്രയുടെ ശരീരത്തിലെ രണ്ട്‌ ഭാഗത്തെയും വാരിയെല്ലുകള്‍ പൂർണമായും തകർന്ന നിലയിലായിരുന്നുവെന്നാണ് നേരത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ നിന്ന് ലഭിച്ച വിവരം. കഴുത്ത്, കൈ എന്നിവ ഒടിഞ്ഞ നിലയിലായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടത്തില്‍ പറയുന്നു. കൈ ഒടിച്ചത് കൊലപാതക ശേഷമാണെന്നാണ് നിഗമനം. ഇടത് കൈ ഒടിച്ച്‌ പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നും പോസ്റ്റ്‌മോർട്ടത്തില്‍ പറയുന്നുണ്ട്.

ഷര്‍മിള കൊച്ചിയിലെത്തിയ കാലത്ത് സുഭദ്ര നടത്തിയിരുന്ന ഹോസ്റ്റലിലായിരുന്നു താമസം. അങ്ങനെയാണ് ഇവർ സുഭദ്രയുമായി അടുത്തത്. ബന്ധം ശക്തമായപ്പോള്‍ ഇടയ്ക്ക് കുറച്ച്‌ നാള്‍ സുഭദ്രയുടെ വീട്ടിലും താമസിച്ചു. ഇടയ്ക്കിടെ സുഭദ്രയെ ശര്‍മിള ആലപ്പുഴയിലെ വീട്ടിലേക്കും കൊണ്ടുപോകാറുണ്ടായിരുന്നു. അവിടെ വെച്ചാണ് ശര്‍മിളയുടെ പങ്കാളിയായ കാട്ടൂരുകാരന്‍ മാത്യൂസ് എന്ന നിധിനെ സുഭദ്ര പരിചയപ്പെടുന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന സുഭദ്രയുടെ പക്കല്‍ സ്വര്‍ണാഭരങ്ങളും പണവും സ്വന്തമാക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നു കൊലപാതകമെന്നാണ് സൂചന.