ബന്ധുക്കളുടെയും നാട്ടുകാരുടെയും സംശയം സത്യമായി; കല്ലടയാറ്റില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം തന്നെ

കൊല്ലം: കൊല്ലത്ത് കല്ലടയാറ്റില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പൊലീസ്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തില്‍ മുജീബിനെ കുളത്തൂപ്പുഴ സ്വദേശി മനോജ് ആറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.പ്രതിയെ കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കല്ലടയാറ്റില്‍ നിലമേല്‍ സ്വദേശി മുജീബിന്റെ മൃതദേഹം കണ്ടെത്തിയത്. ആറ്റില്‍ വീണ് ഒഴുക്കില്‍പെട്ട് മരിച്ചെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ബന്ധുക്കളും നാട്ടുകാരും മരണത്തില്‍ ദുരൂഹത ആരോപിച്ചതോടെ കുളത്തൂപ്പുഴ പൊലീസ് അന്വേഷണം തുടങ്ങി.

പ്രദേശത്തെ സ്ഥിരം മദ്യപാനി സംഘങ്ങളെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണം മുജീബിന്റെ മരണം കൊലപാതകമാണെന്ന കണ്ടെത്തലില്‍ എത്തിച്ചു. പ്രതിയായ കുളത്തുപ്പുഴ സ്വദേശി മനോജിനെ പൊലീസ് പിടികൂടി. സംഭവത്തെ കുറിച്ച്‌ പൊലീസിന്റെ കണ്ടെത്തല്‍ ഇപ്രകാരം:

കുളത്തുപ്പുഴ നെടുവണ്ണൂർ കടവ് ഭാഗത്ത് രണ്ടു സംഘങ്ങളിലായി മദ്യപിക്കുകയായിരുന്നു മുജീബും മനോജും. മദ്യപിക്കാൻ വെള്ളം തീർന്നപ്പോള്‍ മുജീബ്, മനോജിന്റെ സംഘത്തിന്റെ കുപ്പിവെള്ളം അനുവാദം കൂടാതെ എടുത്തു. ഇത് ചോദ്യം ചെയ്ത മനോജും മുജീബും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. മുജീബിനെ മനോജ് കല്ലടയാറ്റിലേക്ക് തള്ളിയിട്ടു. തുടർന്ന് മുജീബ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. അറസ്റ്റിലായ മനോജിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.