ബില്ലടക്കാത്തതിനാല്‍ മുമ്ബ് വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതില്‍ വിരോധം; കെഎസ്‌ഇബി ജീവനക്കാരെ മര്‍ദ്ദിച്ച പ്രതി പിടിയില്‍

സുല്‍ത്താന്‍ബത്തേരി: ബില്ലടക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതിലുണ്ടായ വൈരാഗ്യത്തില്‍ കെ എസ് ഇ ബി ജീവനക്കാരെ മര്‍ദ്ദിച്ചെന്ന കേസില്‍ ഒരാളെ നൂല്‍പ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.നേന്മേനിക്കുന്ന് ആനാഞ്ചിറ നിരവത്ത് വീട്ടില്‍ എന്‍ പി ജയന്‍ (51) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയ്യതി ഇയാളുടെ വീടിരിക്കുന്ന പ്രദേശത്തെ വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനായി എത്തിയ ജീവനക്കാരുമായി ഇയാള്‍ വാക്കേറ്റമുണ്ടായെന്നും അസഭ്യം വിളിച്ച്‌ മര്‍ദ്ദിച്ചെന്നുമാണ് കേസ്.

മുന്‍പ് നിശ്ചിത സമയം കഴിഞ്ഞിട്ടും ബില്ല് അടക്കാത്തതിനാല്‍ ജയന്റെ വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിഛേദിച്ചിരുന്നുവെന്ന് കെ എസ് ഇ ബി അധികൃതര്‍ പറയുന്നു. ഇതിലുള്ള വിരോധത്തിലാണ് പിന്നീട് ജീവനക്കാരുമായി വാക്കേറ്റമുണ്ടാക്കിയതും മര്‍ദ്ദിച്ചതെന്നും കെ എസ് ഇ ബി അധികാരികള്‍ പറയുന്നു. വാക്കേറ്റം രൂക്ഷമായതോടെ അസഭ്യം വിളിക്കുകയും തൂമ്ബ കൊണ്ട് തലക്കടിക്കുകയും വലതു കൈക്ക് അടിച്ചുപരിക്കേല്‍പ്പിക്കുകയുമായിരുന്നു എന്നാണ് പരാതി.

കെ എസ് ഇ ബി അധികൃതര്‍ പരാതി നല്‍കിയതോടെ എസ് എച്ച്‌ ഒ എം. ശശിധരന്‍ പിള്ളയുടെ നിര്‍ദ്ദേശപ്രകാരം എസ് ഐ കെ പി ഗണേശന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജെയ്സണ്‍ മാത്യു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രസാദ്, ധനീഷ്, അനുജോസ്, നൗഫല്‍ എന്നിവരടങ്ങുന്ന സംഘമാണ് ജയനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.