സഹായിച്ചതിന് പ്രതിഫലം നല്‍കിയില്ല, മദ്യപിക്കാൻ പണം കൊടുത്തില്ല; യുവാവിനെ കൊല്ലാൻ ശ്രമം, 3 പേര്‍ അറസ്റ്റില്‍

ചേർത്തല: ആലപ്പുഴ ചേർത്തലയില്‍ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേരെ അർത്തുങ്കല്‍ പൊലീസ് അറസ്റ്റു ചെയ്തു.മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാറാം വാർഡില്‍ മാരാരിക്കുളം വടക്ക് ജിക്കുഭവനത്തില്‍ ആദിത്ത് (28), മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാറാം വാർഡില്‍ പാവനാട് കോളനിയില്‍ ദീപുമോൻ (30), മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡില്‍ നടുവിലെവീട് ജോമോൻ (27) എന്നിവരെയാണ് അർത്തുങ്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

മാരാരിക്കുളം വടക്കുപഞ്ചായത്ത് പതിനാറാം വാർഡില്‍ പറമ്ബുകാട് മറ്റംവീട് രാജേഷ് കുമാർ (39) ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സെപ്റ്റംബർ 8ന് രാത്രി 9 മണിയോടെ കണിച്ചുകുളങ്ങരയിലെ കരപ്പുറം ബാറിന് സമീപം വെച്ചാണ് ഇവർ അക്രമം നടത്തിയത്. ഹെല്‍മറ്റും കല്ലും ഉപയോഗിച്ചുള്ള ആക്രമത്തില്‍ രാജേഷ് കുമാറിന്റെ വാരിയെല്ലുകള്‍ക്കും തലയോട്ടിക്കും പൊട്ടലുണ്ടായി.

രാജേഷിനെ ആദിത്ത് സഹായിച്ചതുമായി ബന്ധപ്പെട്ട പ്രതിഫലം നല്‍കിയില്ലെന്ന കാരണം പറഞ്ഞാണ് അക്രമം നടത്തിയത്. കരപ്പുറം ബാറിന് സമീപത്ത് വച്ച്‌ മൂന്ന് പ്രതികളും ചേർന്ന് രാജേഷിന്റെ ബൈക്ക് തടഞ്ഞു നിർത്തുകയും മദ്യപിക്കുന്നതിന് പണം ആവശ്യപ്പെടുകയും ചെയ്തു. പണം നല്‍കാത്തതിനെ തുടർന്ന് പ്രകോപിതരായ മൂവരും ചേർന്ന് രാജേഷിനെ മർദ്ദിക്കുകയായിരുന്നു.

അക്രമത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ അർത്തുങ്കല്‍ സിഐ പി ജി മധു, എസ്‌ഐ സജീവ് കുമാർ, സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ സേവ്യർ, കെ ആർ ബൈജു, ഗിരീഷ്, അരുണ്‍, പ്രവിഷ്, ജിതിൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.