മൂന്നാമത് സൗദി ദേശീയ ഗെയിംസ് ഒക്ടോബര്‍ മൂന്ന് മുതല്‍

റിയാദ്: സൗദി കായികചരിത്രത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേർത്ത ദേശീയ ഗെയിംസിന്‍റെ മൂന്നാം പതിപ്പ് ഒക്ടോബർ മൂന്നിന് റിയാദില്‍ ആരംഭിക്കും.ഒക്ടോബർ 17 വരെ നീളുന്ന കായിക മാമാങ്കത്തിെൻറ ഉദ്ഘാടന ചടങ്ങിന് റിയാദിലെ ബോളിവാഡ് സിറ്റി വേദിയാകും. ചടങ്ങ് വർണശബളമാക്കാൻ വിവിധ വിനോദ, സാംസ്കാരിക പരിപാടികളും ലൈവ് മ്യൂസിക്കല്‍ ഷോയും അരങ്ങേറും. പ്രശസ്ത സൗദി ഗായകരായ അർവ അല്‍ മുഹൈദിബ് (ദി സൗദി അർവ), അബ്ദുല്‍ വഹാബ് എന്നിവർ നയിക്കുന്ന ലൈവ് മ്യൂസിക് കണ്‍സേർട്ടാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യ ആകർഷണം.

അതിനിടെ ദേശീയ ഗെയിംസിെൻറ സന്ദേശം വഹിച്ചുകൊണ്ടുള്ള ദീപശിഖാ റാലി രാജ്യത്തെ 13 പ്രവിശ്യകളിലൂടെയും സഞ്ചരിച്ച്‌ ജനങ്ങളുടെ വരവേല്‍പ്പുകളേറ്റ് വാങ്ങി ഈ മാസം 25 ന് റിയാദില്‍ തിരിച്ചെത്തി.

2023 ഗെയിംസില്‍ മൂന്ന് സ്വർണ മെഡലുകള്‍ നേടിയ നീന്തല്‍ താരം സായിദ് അല്‍ സർരാജും ട്രാക്ക് ആൻഡ് ഫീല്‍ഡ് അത്‌ലറ്റ് ലുജൈൻ ഹംദാനും ചേർന്ന് നയിച്ച ദീപശിഖ റാലി റിയാദിലെത്തിയപ്പോള്‍ പ്രവിശ്യാ ഗവർണർ അമീർ ഫൈസല്‍ ബിൻ ബന്ദർ ബിൻ അബ്ദുല്‍ അസീസ് ദീരയിലെ ഗവർണറേറ്റ് പാലസില്‍ വെച്ച്‌ ദീപശിഖ ഏറ്റുവാങ്ങി. 121 കായികതാരങ്ങളും 440-ലധികം സന്നദ്ധപ്രവർത്തകരും അനുഗമിച്ച ദീപശിഖ പ്രയാണം 71 കേന്ദ്രങ്ങളില്‍ ഊഷ്മള സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി.

രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലെ 18 പ്രമുഖ വ്യക്തിള്‍ ദീപശിഖക്ക് അഭിവാദ്യം അർപ്പിച്ചു. 30 ദിവസമെടുത്ത് 13,000-ലധികം കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ദീപശിഖ സൗദി തലസ്ഥാനഗരത്തില്‍ തിരിച്ചെത്തിയത്. ഇത്തവണ ദേശീയ ഗെയിംസില്‍ 147 ക്ലബ്ബുകളെയും 25 പാരാലിമ്ബിക് ക്ലബ്ബുകളെയും പ്രതിനിധീകരിച്ച്‌ 9,000-ലധികം കായികപ്രതിഭകള്‍ മാറ്റുരക്കും. സൗദിയുടെ സമഗ്ര വികസന ലക്ഷ്യമാക്കിയ ‘വിഷൻ 2030’ലേക്കുള്ള യാത്രയില്‍ ദേശീയ ഗെയിംസ് വഹിച്ച പങ്ക് ഏറെ വലുതാെണന്ന് സൗദി കായിക മന്ത്രിയും ഒളിമ്ബിക്, പാരാലിമ്ബിക് കമ്മിറ്റി ചെയർമാനും സൗദി ഗെയിംസിൈൻറ സുപ്രീം സംഘാടക സമിതി ചെയർമാനുമായ അമീർ അബ്ദുല്‍ അസീസ് ബിൻ തുർക്കി അല്‍ ഫൈസല്‍ പറഞ്ഞു.

സൗദിയിലെ യുവാക്കള്‍ക്കായി തുറന്ന അവസരങ്ങളുടെ സുവർണ വാതിലാണ് ദേശീയ ഗെയിംസ് എന്നദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ നേട്ടങ്ങളും പുത്തൻ കരുത്തും ആർജ്ജിച്ച്‌ മുന്നോട്ട് കുതിക്കാൻ ഇത് യുവജനങ്ങളെ സജ്ജരാക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.