റെയില്‍വേ സ്റ്റേഷൻ പരിസരത്ത് 2 യുവാക്കള്‍, കൈവശം മാരക രസലഹരി; പ്രതികളില്‍ ഒരാള്‍ക്ക് 10 വര്‍ഷം കഠിന തടവ്

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്നും 2.983 കിലോഗ്രാം മൊഫിമീൻ ഹൈഡ്രോക്ലോറൈഡ് എന്ന മാരക രസലഹരിയുമായി പിടിയിലായ പ്രതികളില്‍ ഒരാള്‍ക്ക് കോടതി 10 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.കേസിലെ രണ്ടാം പ്രതിയായ കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശി സൈനുള്‍ ആബിദ് (24 വയസ്സ്) നെയാണ് കോടതി ശിക്ഷിച്ചത്.

2021 ഡിസംബർ 26ന് കേസിലെ ഒന്നാം പ്രതിയായ കൊടുങ്ങല്ലൂർ പടാകുളം സ്വദേശി രാഹുല്‍ സുഭാഷിനൊപ്പം രണ്ടാം പ്രതിയായ സൈനുള്‍ ആബിദിനെ രാസലഹരിയുമായി ആലുവ റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്നും പിടികൂടുന്നത്. ആലുവ എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ കെ.ഡി.സതീശന്റെ നേതൃത്വത്തിലാണ് ഇരുവരേയും പിടികൂടിയത്. ന്യൂയർ ആഘോഷത്തിനായി വില്‍പ്പനയ്ക്ക് എത്തിച്ചതായിരുന്നു മയക്കുമരുന്നെന്ന് എക്സൈസ് പറഞ്ഞു.

കേസില്‍ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് എറണാകുളം അസിസ്റ്റന്‍റ്റ് എക്സൈസ് കമ്മീഷണറായിരുന്ന ബി.ടെനിമോൻ ആണ്. പറവൂർ അഡീഷണല്‍ സെഷൻസ് കോടതി – I ജഡ്ജ് മുജീബ് റഹ്മാൻ.സി ആണ് വിധിന്യായം പുറപ്പെടുവിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഹരി.എൻ.കെ ഹാജരായി. ചികിത്സയില്‍ കഴിയുന്ന ഒന്നാം പ്രതിയുടെ വിചാരണ പൂർത്തിയായിട്ടില്ല.