ശ്രീനാഥ് ഭാസിയും പ്രയാഗയും എന്തിന് ഓംപ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തി? അന്വേഷണം കടുപ്പിക്കാനൊരുങ്ങി പൊലീസ്

കൊച്ചി : ഗുണ്ട നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരികേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാൻ ഒരുങ്ങി പോലീസ്. റിമാൻഡ് റിപ്പോർട്ടില്‍ പരാമർശമുള്ള 20 പേരുടെയും മൊഴി എടുക്കും.

സിനിമ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരില്‍ നിന്നും ഉടൻ വിവരങ്ങള്‍ ശേഖരിക്കും.എന്തിനാണ് ഇവർ ഗുണ്ടാ നേതാവിനെ മുറിയില്‍ സന്ദർശിച്ചതെന്നാണ് ചോദ്യം. ഇന്നലെ കസ്റ്റഡിയിലെടുത്ത എളമക്കര സ്വദേശിയെ രാത്രി വൈകി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഓംപ്രകാശിനെ ഹോട്ടല്‍ മുറിയില്‍ താരങ്ങള്‍ സന്ദർശിച്ചതിന്റെ കാരണങ്ങള്‍ പോലീസ് അന്വേഷിച്ചു വരുകയാണ്. ഹോട്ടലില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്കും സാധ്യയുണ്ട്. ഓം പ്രകാശിന്റെ മൊബൈല്‍ ഫോണ്‍ ഫോറെൻസിക് പരിശോധനക്ക് വിധേയമാക്കും.

കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഓം പ്രകാശിനെയും കൂട്ടാളി ഷിഹാസിനെയും സ്വകാര്യ ഹോട്ടലില്‍ നിന്നാണ് കഴിഞ്ഞ ദിവസം കൊച്ചി മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ബോള്‍ഗാട്ടി പാലസില്‍ നടന്ന അലെൻ വാക്കർ മെഗാ ഡിജെ ഷോയ്ക്ക് ലഹരി വസ്തുക്കള്‍ വില്‍ക്കാൻ ലക്ഷ്യമിട്ട് കൊച്ചിയില്‍ മുറി എടുത്തെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ലഹരി ഉപയോഗം സംശയിക്കുന്ന തരത്തില്‍ കൊക്കെയിൻ അടങ്ങിയ ബാഗ് ഇവരില്‍ നിന്ന് കണ്ടെത്തി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഓം പ്രകാശിന്റെ മുറിയില്‍ താരങ്ങളെത്തിയെന്ന് ബോധ്യപ്പെട്ടതെന്നും പൊലീസ് പറയുന്നു.