തൂണേരി ഷിബിൻ കൊലക്കേസ്: പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ്, എല്ലാവരും വിദേശത്ത്, നാട്ടിലെത്തിക്കാൻ ശ്രമം

കോഴിക്കോട് : തൂണേരി ഷിബിൻ കൊലക്കേസില്‍ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തിയ പ്രതികള്‍ക്കായി പൊലീസ് ലുക്കൌട്ട് നോട്ടീസ് പുറത്തിറക്കി.നിലവില്‍ വിദേശത്തുള്ള പ്രതികളെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് നാദാപുരം പൊലീസ്. ഒക്ടോബർ 15 നകം പ്രതികളെ വിചാരണക്കോടതിയില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് ഹൈക്കോടതി നിർദേശം.

ഡിവൈഎഫ്‌ഐ പ്രവർത്തകനായിരുന്ന ഷിബിൻ കൊലക്കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട പ്രതികള്‍ കുറ്റക്കാരെന്ന് ഒക്ടോബർ 4 നാണ് ഹൈക്കോടതി വിധി പറഞ്ഞത്. ഒക്ടോബർ 15 നകം അറസ്റ്റ് ചെയ്ത് കോഴിക്കോട് മാറാട് കോടതിയില്‍ ഹാജരാക്കണമെന്നാണ് നിർദേശം. ഹൈക്കോടതി ഉത്തരവില്‍ തുടർ നടപടി സ്വീകരിക്കുകയാണ് നാദാപുരം പൊലീസ്. ഏഴുപ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. നിലവില്‍ കുറ്റക്കാർ വിദേശത്താണ്. മടക്കിയെത്തിക്കാനുള്ള നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. പ്രതികളുടെ പാസ്പോർട്ട് വിവരങ്ങള്‍ വിവിധ വിമാനത്താവളങ്ങള്‍ക്ക് കൈമാറി. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകണമെങ്കില്‍ പ്രതികള്‍ക്ക് ഹാജരായേ മതിയാകൂ എന്നതാണ് അവസ്ഥ.

അതിനാല്‍, പ്രതികള്‍ കീഴടങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകള്‍. 2015 ജനുവരി 22ന് ആണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ടത്. 2016 മെയില്‍ കേസിലെ പ്രതികളെ വിചാരണക്കോടതി വെറുതെവിട്ടതോടെ പ്രതികള്‍ വിദേശത്തേക്ക് പോയി. വിചാരണക്കോടതി വിധി ചോദ്യം ചെയ്തു ഷിബിന്റെ അച്ഛൻ ഹൈക്കോതിയെ സമീപിക്കുകയായിരുന്നു.