ഫ്ലവര്‍ മില്ലില്‍ ജീവനക്കാരി മാത്രം, എത്തിയത് അരി പൊടിക്കാനെന്ന വ്യാജേന; മാല പൊട്ടിച്ചോടിയ 35കാരനെ പൊക്കി പൊലീസ്

തൃശൂര്‍: നോര്‍ത്ത് ചാലക്കുടിയിലെ ധാന്യങ്ങള്‍ പൊടിച്ച്‌ നല്‍കുന്ന ഫ്‌ളവര്‍ മില്ലില്‍ കയറി ജീവനക്കാരിയുടെ മാല പൊട്ടിച്ച്‌ കടന്നു കളഞ്ഞ മോഷ്ടാവ് അറസ്റ്റിലായി.ചാലക്കുടി മഠത്തിപറമ്ബില്‍ രാജന്‍ (35) ആണ് അറസ്റ്റിലായത്.

അരി പൊടിക്കാനെന്ന വ്യാജേന സ്‌കൂട്ടറിലെത്തിയ പ്രതി മില്ലിന്‍റെ അകത്ത് കടക്കുകയും ഒറ്റയ്ക്ക് ജോലി ചെയ്യുകയായിരുന്ന ജീവനക്കാരിയോട് സംസാരിക്കുകയും ചെയ്തു. ഇതിനിടെ ജീവനക്കാരിയുടെ മുഖം അമര്‍ത്തിപ്പിടിച്ച്‌ കഴുത്തില്‍ നിന്നും ബലമായി സ്വര്‍ണമാല പൊട്ടിച്ച്‌ രക്ഷപ്പെടുകയുമായിരുന്നു.

വിവരമറിഞ്ഞ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ചാലക്കുടി വിട്ടിട്ടില്ലെന്ന് ഉറപ്പായി. ലഭ്യമായ അടയാളങ്ങളുടെ അടിസ്ഥാനത്തില്‍ ചാലക്കുടിയിലെ ഒരു ബാറിന്റെ സമീപത്ത് നിന്നും സംശയാസ്പദമായ രീതിയില്‍ കണ്ടയാളെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ മോഷണം നടത്തിയതായി സമ്മതിച്ചു. സ്വര്‍ണമാല ചാലക്കുടിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ചതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അടിപിടിയടക്കം മൂന്ന് ക്രിമിനല്‍ കേസുകള്‍ പ്രതിയുടെ പേരില്‍ നേരത്തെയുണ്ടെന്ന് പൊലീസ് അറിയിച്ചു.