ഇൻസ്റ്റഗ്രാമില്‍ കെണിയൊരുക്കി, ആളില്ലാത്ത ദിവസം വീട്ടിലെത്തി പീഡനം; 27 കാരൻ 34 വര്‍ഷം അഴിയെണ്ണണം

ചേർത്തല: വീട്ടില്‍ അതിക്രമിച്ചുകയറി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവിന് 34 വർഷം തടവും 2.65 ലക്ഷം രൂപ പിഴയും ശിക്ഷ.പട്ടണക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ തുറവൂർ പഞ്ചായത്ത് നാലാം വാർഡില്‍ കുന്നത്ത് വീട്ടില്‍ രോഹിത് വിശ്വമിനെയാണ് (അപ്പു-27) ചേർത്തല പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. 2022ലാണ് കേസ് രജിസ്റ്റർ ചെയ്തത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തും മറ്റും വിശ്വാസ്യത വരുത്തിയ യുവാവ്, ഒരു ദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലെന്നുറപ്പാക്കി വീട്ടിനുള്ളില്‍ കയറി പെണ്‍കുട്ടിയെ ബലമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

തുടർന്നും മറ്റൊരു ദിവസം ഇതേ രീതിയില്‍ അതിക്രമം ആവർത്തിച്ചു. പഠനത്തില്‍ പിന്നോക്കം പോയ കുട്ടിയുടെ കൗണ്‍സിലിങ്ങിലൂടെയാണ് സംഭവം പുറത്തറിയുന്നത്. കൗണ്‍സിലിംഗ് നടത്തിയ അധ്യാപികയാണ് വിവരം പൊലീസില്‍ അറിയിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറിയതിന് അഞ്ചുവർഷം തടവും 50,000 രൂപ പിഴയും ശിക്ഷയും സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തിന് അഞ്ചുവർഷം തടവും 50000 രൂപ പിഴയും തുടർച്ചയായി പിന്തുടർന്ന് ശല്യം ചെയ്തതിന് പോക്സോ ആക്‌ട് പ്രകാരം ഒരു വർഷം തടവും 10,000 രൂപ പിഴയും പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ നേരെ ലൈംഗിക ഉദ്ദേശത്തോടുകൂടി ശരീരഭാഗങ്ങളില്‍ സ്പർശിച്ചതിനും മൂന്നുവർഷം തടവും 25,000 രൂപയും ഒന്നില്‍ കൂടുതല്‍ തവണ ബലാത്സംഗം ചെയ്തതിന് 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ഉള്‍പ്പെടെ 34 വർഷം തടവും 2 ലക്ഷത്തി അറുപത്തയ്യായിരം രൂപ പിഴയും ആണ് ശിക്ഷ.

ശിക്ഷ കാലാവധി ഒരുമിച്ച്‌ 20 വർഷം അനുഭവിച്ചാല്‍ മതിയാകും. പിഴ അടക്കാത്ത പക്ഷം മൂന്നു വർഷം തടവ് കൂടി അനുഭവിക്കണം. പട്ടണക്കാട് സ്റ്റേഷൻ ഓഫീസറായിരുന്ന ആർ എസ് ബിജു അന്വേഷണം നടത്തി ഡിവൈഎസ്‌പി ടിബി വിജയനാണ് കുറ്റപത്രം സമർപ്പിച്ചത്. ആലപ്പുഴ വനിതാ സെല്‍ എസ്‌ഐ ജെ ശ്രീദേവി, ഓഫീസർമാരായ ലിജിമോള്‍, ജാക്വലിൻ, ബൈജു കെ ആർ, ഗോപൻ, അനൂപ്, ജയമോഹൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബീന കാർത്തികേയൻ, അഡ്വ. ഭാഗ്യലക്ഷ്മി വി എല്‍ എന്നിവർ ഹാജരായി.