കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, ലക്ഷദ്വീപിന്‌ മുകളിലും ചക്രവാതചുഴി രൂപപ്പെട്ടു; കേരളത്തില്‍ ഒരാഴ്ച മഴ സാധ്യത തുടരും

തിരുവനന്തപുരം: കേരളത്തില്‍ ഒരാഴ്ച കൂടി മഴ സാധ്യത ശക്തമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്‍റെ മുന്നറിയിപ്പ്. ലക്ഷദ്വീപിന് മുകളിലടക്കം ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് കേരളത്തില്‍ മഴ സാധ്യത ശക്തമായി തുടരുന്നത്.എന്നാല്‍ ഒരു ജില്ലയിലും പ്രത്യക മഴ മുന്നറിയിപ്പുകളായ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ പുറപ്പെടുവിച്ചിട്ടില്ല. പക്ഷേ കേരളത്തിലെ തീരപ്രദേശങ്ങളില്‍ ഉയർന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ നാളെ കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചക്രവാതചുഴി സംബന്ധിച്ച അറിയിപ്പ്

ലക്ഷദ്വീപിന്‌ മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടു. വടക്കൻ ആൻഡമാൻ കടലിനു മുകളില്‍ ഒക്ടോബർ 20 ഓടെ മറ്റൊരു ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. ഇത് ഒക്ടോബർ 22 ഓടെ മധ്യ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തില്‍ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ / ഇടത്തരം മഴക്കു സാധ്യത.

ഉയർന്ന തിരമാല- കള്ളക്കടല്‍ ജാഗ്രതാ നിർദേശം

ഓറഞ്ച് അലർട്ട്: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തിലെ തീരപ്രദേശങ്ങളില്‍ ഉയർന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത.
കേരള തീരത്ത് നാളെ (18/10/2024) പുലർച്ചെ 02.30 വരെ 0.5 മുതല്‍ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.
തീരദേശ മേഖലകളില്‍, പ്രത്യേകിച്ച്‌ താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.

താഴെ പറയുന്ന പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത

തിരുവനന്തപുരം: കാപ്പില്‍ മുതല്‍ പൂവാർ വരെ
കൊല്ലം: ആലപ്പാട് മുതല്‍ ഇടവ വരെ
ആലപ്പുഴ: ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ
എറണാകുളം: മുനമ്ബം FH മുതല്‍ മറുവക്കാട് വരെ
തൃശൂർ: ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂർ വരെ
മലപ്പുറം: കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ
കോഴിക്കോട്: ചോമ്ബാല FH മുതല്‍ രാമനാട്ടുകര വരെ
കണ്ണൂർ: വളപട്ടണം മുതല്‍ ന്യൂ മാഹി വരെ
കാസറഗോഡ്: കുഞ്ചത്തൂർ മുതല്‍ കോട്ടക്കുന്ന് വരെ
കന്യാകുമാരി തീരങ്ങളില്‍ ഉയർന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.