അപ്രതീക്ഷിത ആക്രമണം, രാജകുമാരി എൻഎസ്‌എസ് കോളേജ് ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദിച്ചവര്‍ പിടിയില്‍

ഇടുക്കി: മുൻ വൈരാഗ്യത്തെ തുടർന്ന് കോളജ് ഹോസ്റ്റലില്‍ കയറി വിദ്യാർത്ഥികളെ മർദിച്ച പ്രതികളെ ഇടുക്കി രാജാക്കാട് പൊലീസ് പിടികൂടി.ഇടുക്കി രാജകുമാരി എൻഎസ്‌എസ് കോളേജിന്‍റെ ഹോസ്റ്റലില്‍ കയറിയായിരുന്നു മർദനം. ആക്രമണത്തില്‍ ലക്ഷദ്വീപ് സ്വദേശി സൈദ് മുഹമ്മദ് നിഹാല്‍, പത്തനംതിട്ട സ്വദേശി അജയ്, ഹരിദേവ് എന്നിവർക്ക് പരിക്കേറ്റു.

വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. രാവിലെ രാജകുമാരി എൻഎസ്‌എസ് കോളേജില്‍ വച്ചുണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് ഹോസ്റ്റലില്‍ കയറിയുള്ള മർദനം. ലക്ഷദ്വീപ് സ്വദേശിയും എൻഎസ്‌എസ് കോളേജിലെ മൂന്നാംവർഷ ബിരുദ വിദ്യാർത്ഥിയുമായ സൈദ് മുഹമ്മദ് നിഹാല്‍, സുഹൃത്തുക്കളായ അജയ്, ഹരിദേവ് എന്നിവർക്കാണ് പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രാജകുമാരി സ്വദേശികളായ അഭിജിത്ത്, ആദിത്യൻ, ബെനഡിക്‌ട്, അശ്വിൻ, ആദർശ്, ജുവല്‍, കെഹൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. മർദനമേറ്റ നിഹാലിനോട് പ്രതികളില്‍ ചിലർക്ക് വൈരാഗ്യം ഉണ്ടായിരുന്നു. രാത്രി എട്ടരയോടെ ഹോസ്റ്റല്‍ മുറിയില്‍ ഇരിക്കുമ്ബോള്‍ അപ്രതീക്ഷിതമായി കയറി വന്നവർ പുറകില്‍ നിന്ന് മർദിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവർ പറയുന്നത്.

വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മർദനത്തില്‍ പരുക്കേറ്റ മൂന്നു പേരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.