വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ ബാഗുകളുടെ ഭാരം നിയന്ത്രിക്കാൻ പുതിയ നിയമങ്ങളുമായി അബുദാബി

അബുദാബി: യുഎഇയിലെ അബുദാബിയില്‍ വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ ബാഗുകളുടെ ഭാരം നിയന്ത്രിക്കാൻ പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയതായി അബുദാബി വിദ്യാഭ്യാസ വകുപ്പ് (ADEK) അറിയിച്ചു.വിദ്യാർത്ഥികളുടെ ശരീര ഭാരത്തിന്റെ 5-10 ശതമാനം മാത്രമേ അവരുടെ ബാഗുകള്‍ക്കുണ്ടാകാൻ പാടുള്ളൂ എന്നതാണ് നിയമം.

ഭാരമേറിയ ബാഗുകള്‍ കുട്ടികള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കുറയുമെന്ന് രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു. ബാഗുകളുടെ ഭാരം കുറയ്ക്കാനായി മറ്റൊരു തന്ത്രവും അധികൃതര്‍ നടപ്പാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ ബുക്കുകള്‍ നല്‍കുക എന്നതാണിത്.

സ്കൂള്‍ അധികൃതർ ഇ-ബുക്കുകളും ഓണ്‍ലൈൻ പഠന രീതികളുമാണ് പ്രോത്സാഹിപ്പിക്കുന്നത്. “ഡിജിറ്റല്‍ പുസ്തകങ്ങള്‍ ഉപയോഗിച്ച്‌, കുട്ടികള്‍ക്ക് ഒരു ഡിവൈസ് വഴി എല്ലാ പഠന സാമഗ്രികളും ലഭ്യമാകും, ഇത് ബാഗുകളുടെ ഭാരം ഗണ്യമായി കുറയ്ക്കും.” കൂടാതെ, മോഡുലാർ ബുക്കുകള്‍ ഉപയോഗിച്ച്‌ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനാവശ്യമായ ഭാഗങ്ങള്‍ മാത്രമേ വഹിക്കേണ്ടതുള്ളൂ- ജെംസ് വേള്‍ഡ് അക്കാഡമി, അബുദാബിയുടെ വൈസ് പ്രിൻസിപ്പല്‍ ഡേവിഡ് ക്രാഗ്സ് പറയുന്നു. സ്കൂള്‍ ലൈബ്രറിയില്‍ വിദ്യാർത്ഥികള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ താത്കാലികമായി വായിക്കാൻ സൗകര്യം ഒരുക്കിയതിലൂടെ ദിവസേന കൈവശം വെക്കുന്ന ബുക്കുകളുടെ എണ്ണം കുറയ്ക്കാനായി.

സ്കൂളില്‍ ലോക്കർ സംവിധാനം ഉപയോഗിച്ച്‌ പുസ്തകങ്ങള്‍ സൂക്ഷിക്കാനാകുമെന്ന് ഷൈനിംഗ് സ്റ്റാർ ഇന്റർനാഷണല്‍ സ്കൂള്‍ പ്രിൻസിപ്പല്‍ അഭിലാഷ സിംഗ് പറഞ്ഞു. എന്നാല്‍, പുസ്തകങ്ങള്‍ സ്കൂളില്‍ സൂക്ഷിക്കുന്നത് ഹോംവർക്ക് പൂർത്തിയാക്കാനും പരീക്ഷകളെ തയ്യാറാകാനും പ്രയാസമുണ്ടാക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. ഡൗണ്‍ലോഡുചെയ്യാവുന്ന ഹോംവർക്ക് ആപ്പുകള്‍ വഴി പഠനം സ്‌കൂളിലെ പുസ്തകങ്ങള്‍ക്കൊപ്പം വെറും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ പൂർത്തിയാക്കാനുള്ള സൗകര്യം സ്കൂളുകള്‍ നല്‍കുന്നതായും അവർ കൂട്ടിച്ചേർത്തു.

ഹോംവർക്ക് ഷെഡ്യൂള്‍ അനുസരിച്ച്‌ വിദ്യാർത്ഥികള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ മാത്രം കൊണ്ടുവരാന്‍ നിർദ്ദേശം നല്‍കുന്നുണ്ടെന്നും ബാക്കി പുസ്തകങ്ങള്‍ ലോക്കറില്‍ സൂക്ഷിക്കാമെന്നും അബുദാബി ഇന്ത്യൻ സ്കൂള്‍, അല്‍ മുറൂർ പ്രിൻസിപ്പല്‍ നീരജ് ഭാരഗവ പറയുന്നു.