Fincat

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകൻ പൊലീസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

ഇടുക്കി: ഇടുക്കി ശാന്തൻപാറയില്‍ അച്ഛനും മകനും ചേർന്ന് നടത്തിയ മോഷണത്തില്‍ മകൻ പൊലീസ് പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി ബിജു എന്നറിയപ്പെടുന്ന ബിജുവിൻ്റെ മകൻ കാമാക്ഷി വലിയപറമ്ബില്‍ വിബിൻ ആണ് പിടിയിലായത്.മൂന്ന് ലക്ഷം രൂപയുടെ ഏലക്കയാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്.

അണക്കര സ്വദേശിയുടെ ഉടമസ്ഥതയില്‍ ശാന്തൻപാറ പേത്തൊട്ടി ഭാഗത്തുള്ള ഏലം സ്റ്റോറില്‍ നിന്നാണ് മൂന്ന് ലക്ഷത്തിലധികം രൂപ വിലവരുന്ന 125 കിലോഗ്രാം ഉണക്ക ഏലക്ക മോഷണം പോയത്. സ്റ്റോറിൻ്റെ പൂട്ട് പൊളിച്ചാണ് ബിജുവും മകൻ വിബിനും ചേർന്ന് മോഷണം നടത്തിയത്. ഉടമയുടെ പരാതിയെ തുടർന്ന് ശാന്തൻപാറ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം ശാന്തൻപാറയിലെ ഓട്ടോ ഡ്രൈവറായ ജോയിയെ സംശയകരമായ സാഹചര്യത്തില്‍ ഒരാള്‍ ഓട്ടം വിളിച്ചു. പേത്തൊട്ടിയില്‍ നിന്നും ഏലക്ക കൊണ്ടുപോകാനാണെന്ന് പറഞ്ഞതിനാല്‍ ജോയി ഓട്ടം പോയില്ല. രാത്രിയില്‍ പതിവ് പരിശോധനക്കെത്തിയ ശാന്തൻപാറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് ജോയി ഇക്കാര്യം പറഞ്ഞു. ജോയിയെ ഓട്ടം വിളിച്ചയാള്‍ പേത്തൊട്ടി ഭാഗത്തേക്ക് ബൈക്കോടിച്ചു പോയതായി വിവരം ലഭിച്ചു.

തുടർന്ന് പൊലീസ് പേത്തൊട്ടിയിലേക്ക് പോകുന്നതിനിടെ റോഡില്‍ വച്ച്‌ വിബിൻ ബൈക്കില്‍ ഒരു ചാക്ക് ഏലക്കയുമായി വരുന്നത് കണ്ടു. പൊലീസിനെ കണ്ടയുടൻ വിബിൻ ബൈക്ക് മറിച്ചിട്ട് ശേഷം ഏലത്തോട്ടത്തിലേക്ക് ഓടിപ്പോയി. ഇയാള്‍ ഉപേക്ഷിച്ചു പോയ ബാഗില്‍ നിന്നുമാണ് പ്രതിയുടെ പേരും വിലാസവും പൊലീസിന് ലഭിച്ചത്. ബാഗില്‍ ഉണ്ടായിരുന്ന വാഹന വില്‍പന കരാറില്‍ വിബിൻ്റെ ഫോണ്‍ നമ്ബറുണ്ടായിരുന്നു. മൊബൈല്‍ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോള്‍ അടിമാലി ഭാഗത്തേക്കുള്ള വാഹനത്തില്‍ ഇയാള്‍ സഞ്ചരിക്കുന്നതായി കണ്ടെത്തി. തുടർന്ന് പൊലീസ് സംഘം വെള്ളത്തൂവല്‍ പവർഹൗസ് ഭാഗത്ത് വച്ച്‌ ബസില്‍ സഞ്ചരിക്കുകയായിരുന്ന പ്രതിയെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഏലക്ക മോഷ്ടിക്കാൻ ഇയാളോടൊപ്പമുണ്ടായിരുന്ന ബിജു ഓടി രക്ഷപെട്ടു. ബിജുവിനായുള്ള തെരച്ചില്‍ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.