തല കവറില്‍ പെട്ടിയിലാക്കി, ശരീരഭാഗങ്ങള്‍ ബാഗിലും; കൊല ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍, പ്രതി കുറ്റം സമ്മതിച്ചു

വയനാട്: വയനാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് ബാഗിലാക്കിയ സംഭവത്തില്‍ യുപി സ്വദേശി മുഹമ്മദ് ആരീഫ് കുറ്റം സമ്മതിച്ചു.ഭാര്യയുമായി മുഖീബിന് ഉണ്ടായിരുന്ന ബന്ധമാണ് കൊലക്ക് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പ്രതിയുമായുള്ള തെളിവെടുപ്പ് ഇന്ന് നടക്കും. നാടിനെ നടുക്കിയ ക്രൂരകൊലപാതകത്തില്‍ ഞെട്ടിയിരിക്കുകയാണ് പ്രതി താമസിച്ചിരുന്ന വെള്ളമുണ്ടയിലെ പ്രദേശവാസികള്‍.

ഇന്നലെ ഉച്ചയോടെയാണ് വെള്ളമുണ്ട കാപ്പിക്കണ്ടിയില്‍ താമസിച്ചിരുന്ന മുറിയില്‍ വെച്ച്‌ മുഹമ്മദ് ആരീഫ് യുപി സ്വദേശി തന്നെയായ മുഖീബിനെ കൊലപ്പെടുത്തിയത്. ശരീരം രണ്ട് കഷ്ണങ്ങളാക്കി മൂളിത്തോട് പാലത്തിന് ഇരു ഭാഗത്തുമായി എറിയുകയായിരുന്നു. ഗുഡ്സ് ഓട്ടോ വിളിച്ച്‌ ഒരു സ്യൂട്കേസിലും മറ്റൊരു കാർഡ് ബോർഡിലും ആക്കിയായിരുന്നു മൃതദേഹങ്ങള്‍ പാലത്തിന് സമീപം എറിഞ്ഞത്. ഒരാളെ കൊലപ്പെടുത്തിയെന്നും മൃതദേഹമാണ് എറിഞ്ഞതെന്നും പ്രതി തന്നെ ഓട്ടോറിക്ഷ ഡ്രൈവറോട് പറഞ്ഞു. ഇയാളാണ് പൊലീസിന് വിവരം നല്‍കിയത്. താമസിച്ചിരുന്ന മുറിയില്‍ അന്വേഷിച്ചെത്തിയ പൊലീസ് മുഹമ്മദ് ആരിഫിനെ കസ്റ്റഡിയിലെടുക്കുകയായികുന്നു.

ഭാര്യയുമായി മുഖീബിനുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കേരളത്തില്‍ നിന്ന് ഉത്തർപ്രദേശിലേക്ക് നാളെ തിരികെ പോകാനിരിക്കെയാണ് മുഹമ്മദ് ആരീഫ് കൊലപാതകം നടത്തിയത്. പ്രതി താമസിച്ചിരുന്ന തൊട്ടടുത്ത മുറികളില്‍ താമസിച്ചിരുന്നവരെയെല്ലാം സംഭവം ഞെട്ടിച്ചു. അടുത്ത താമസക്കാരായിട്ടും ആരും കൊലപാതകം അറിഞ്ഞിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.

അടുത്തകാലം വരെ ആരിഫ് താമസിച്ചിരുന്ന മുറിക്ക് തൊട്ടടുത്ത് തന്നെയാണ് മുഖീബ് താമസിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് താൻ താമസിക്കുന്ന മുറിയില്‍ മുഖീബിനെ കണ്ടതോടെ പ്രകോപിതനായ പ്രതി മുഖീബിനെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത വെള്ളമുണ്ട പൊലീസ് ആരിഫിനെയും ഭാര്യയേയും ചോദ്യം ചെയ്യുകയാണ്.