നികുതിദായകര്‍ക്ക് ലോട്ടറി, കേന്ദ്ര ബജറ്റ് എങ്ങനെ? പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍

ദില്ലി: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിച്ച്‌ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ആദായ നികുതിയില്‍ വമ്ബൻ ഇളവ് നല്‍കിയ നിർമ്മല സീതാരാമന്റെ എട്ടാമത്തെ ബജറ്റ് മധ്യ വർഗ്ഗത്തിന്റെ നികുതി ഭാരം കുറച്ചിട്ടുണ്ട്.ബജറ്റ് അവതരണം ആരംഭിക്കുമ്ബോള്‍ തന്നെ മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റാണെന്ന് ധനമന്ത്രി സൂചിപ്പിച്ചിരുന്നു. വികസനത്തിനാണ് മുൻതൂക്കമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സമ്ബൂർണ്ണ ദാരിദ്ര്യ നിർമ്മാർജ്ജനവും ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.

ബജറ്റ് ഒറ്റനോട്ടത്തില്‍

* ആദായനികുതി പരിധി ഉയർത്തി. 12 ലക്ഷം വരെ നികുതിയില്ലെന്ന് പ്രഖ്യാപനം.

* വീട്ടുവാടകയിലെ നികുതി ഇളവ് പരിധി 6 ലക്ഷമാക്കി ഉയര്‍ത്തി.

* ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തില്‍ ശിക്ഷാ നടപടികള്‍ ഉണ്ടാകില്ലെന്ന് ബജറ്റില്‍ പ്രഖ്യാപിനം.

* പുതിയ ബില്ല് നികുതി വ്യവസ്ഥയിലെ മാറ്റം വ്യക്തമാക്കും. നടപടികള്‍ ലഘൂകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. നികുതിദായകരുടെ സൗകര്യം പരിഗണിക്കും.

* നവീകരിച്ച ഇൻകം ടാക്സ് റിട്ടേണുകള്‍ നല്‍കാനുള്ള കാലാവധി നാല് വർഷമാക്കി.

* മുതിർന്ന പൗരമാരുടെ ടിഡിഎസ് പരിധി ഉയർത്തി. പരിധി ഒരു ലക്ഷമാക്കി.

* സംസ്ഥാനങ്ങള്‍ക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ അനുവദിക്കും.∙ഇതിനായി ഒന്നര ലക്ഷം കോടി വകയിരുത്തും.∙

* വനിത സംരംഭകര്‍ക്ക് 2 കോടി വരെ വായ്പ. പ്രഖ്യാനം 5 ലക്ഷം സ്ത്രീകള്‍ക്ക് പ്രയോജനപ്പെടും.

* എഐ പഠനത്തിന് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനായി 500 കോടി വകമാറ്റും.

* മൊബെല്‍ ഫോണ്‍ ബാറ്ററികളുടെ വില കുറയും. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയെന്ന് ധനമന്ത്രി അറിയിച്ചു. ഇതോടെ ലിഥിയം അയണ്‍ ബാറ്ററികളുടെയും വില കുറയും.

* 36 ജീവൻ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയെന്ന് ധനമന്ത്രി. 6 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയില്‍ ഇളവ് അനുവദിച്ചു.

* ജലജീവൻ പദ്ധതിയുടെ വിഹിതം വർധിപ്പിച്ചു. പദ്ധതി 2028 വരെ നീട്ടി.

* സ്വയം സഹായ സംഘങ്ങള്‍ക്ക് ഗ്രാമീണ്‍ ക്രെഡിറ്റ് കാർഡ്. ചെറുകിട വ്യാപാരികള്‍ക്ക് 5 ലക്ഷം രൂപയുടെ ക്രെഡിറ്റ് കാർഡ് നല്‍കും.

* പി എം സ്വനിധി വഴി വഴിയോര കച്ചവടക്കാർക്ക് വായ്പാ സഹായം നല്‍കും.

* മെഡിക്കല്‍ കോളേജുകളില്‍ പതിനായിരം സീറ്റുകള്‍ കൂടി.

* ബിഹാറില്‍ ഗ്രീൻഫീല്‍ഡ് വിമാനത്താവളങ്ങള്‍ കൊണ്ടുവരും

* ബിഹാറിനെ ഫുഡ് ഹബ്ബാക്കുമെന്ന് പ്രഖ്യാപനം. ബിഹാറില്‍ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഓൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ് സ്ഥാപിക്കും.

* ബിഹാറിന് മഖാന ബോർഡ് പ്രഖ്യാപിച്ച്‌ ധനമന്ത്രി. ഉത്പാദനം, മാർക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തും. മഖാന കർഷകരെ ശാക്തീകരിക്കുമെന്ന് പ്രഖ്യാപനം. സസ്യാഹാരികളുടെ പ്രോട്ടീൻ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്നതാണ് മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്ത്.

* ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തില്‍ നിന്ന് നൂറ് ശതമാനമാക്കി.

* എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം സ്ഥാപിക്കും. ഇതിനായി 500 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

* കിസാൻ പദ്ധതികളില്‍ വായ്പ പരിധി ഉയർത്തുമെന്ന് പ്രഖ്യാപനം. കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി 3 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമാക്കി. ചെറുകിട ഇടത്തരം മേഖലകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നും ധാനമന്ത്രി. 5.7 കോടി രൂപ നീക്കി വയ്ക്കും.

* കളിപ്പാട്ടങ്ങളുടെ ഗ്ലോബല്‍ ഹബ്ബായി ഇന്ത്യയെ മാറ്റുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. തദ്ദേശീയ കളിപ്പാട്ട നിർമ്മാണമേഖലെയെ പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. മെയ്ഡ് ഇൻ ഇന്ത്യ ടാഗിന് പ്രചാരണം നല്‍കും.

* കേന്ദ്ര ബജറ്റില്‍ അങ്കണവാടികള്‍ക്കായി പ്രത്യേക പദ്ധതി. അമ്മമാർക്കും, കുഞ്ഞുങ്ങള്‍ക്കുമായിട്ടാണ് പോഷകാഹാര പദ്ധതി.

* ഐഐടി പറ്റ്ന വികസിപ്പിക്കുമെന്ന് പ്രഖ്യാപനം.

* ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരം ഒരുങ്ങും. ഹോം സ്റ്റേക്കായി മുദ്ര ലോണുകള്‍ നല്‍കും. സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങള്‍ ആരംഭിക്കും. നിലവിലെ കേന്ദ്രങ്ങളിലെ സൗകര്യങ്ങളും ഉയർത്തും.